തോട്ടപ്പിള്ളി സ്പിൽവേയിലെ മണ്ണ് നീക്കം: നിറവേറ്റിയത് നാടിനോടുള്ള ബാധ്യതയെന്ന് മുഖ്യമന്ത്രി

തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്നുള്ള മണൽ നൽകുന്നത് കെ എം എംഎല്ലിന്, സ്വകാര്യ കമ്പനിക്കല്ല
തോട്ടപ്പിള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ നാടിന്റെ ശ്രദ്ധ തിരിച്ചു വിടാനാണെന്നും ഒരു സ്വകാര്യ കമ്പനിക്കും ഇവിടെനിന്ന് മണൽ നൽകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമുടിയിൽ നടന്ന കുട്ടനാട് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മണൽ നേരിട്ട് കേരള മെറ്റൽസ് ആന്റ് മിനറൽസ് ലിമിറ്റഡിന് (കെ എം എം എൽ) ആണ് നൽകുന്ന്. തോട്ടപ്പള്ളി സ്പിൽവേയുടെ സുഗമമായ ജലമൊഴുക്കിന് സ്പിൽവേയുടെ പ്രവേശന കവാടത്തിലും ചാനലിലും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്നതിന് കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡിനാണ് അനുമതി നൽകിയിട്ടുള്ളത്. 2018 ഓഗസ്റ്റ് ആറിനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങിയത്. 2019 ലും ഉത്തരവ് ഇറങ്ങി.
ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡ് (ഐ ആർ ഇ എൽ) പൂർണ്ണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയില്ല. ഈ പ്രവർത്തനങ്ങളുടെ ഫലം കുട്ടനാട്ടിൽ അനുഭവിക്കാൻ കഴിഞ്ഞു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2018 ൽ പ്രളയകാലത്ത് 710 ദുരിതാശ്വാസ ക്യാംപുകളിൽ 4,17,762 പേരാണ് കഴിഞ്ഞത്. 2019 ൽ 1,25057 പേരും 2020 ൽ 8375 പേരും 2021 ൽ 18271 പേരും 2022 ൽ 2110 പേരുമാണ് ക്യാംപുകളിൽ കഴിഞ്ഞത്. സ്പിൽവേയുടെ വീതി കൂട്ടിയപ്പോൾ ജലമൊഴുക്ക് സുഗമമാകുകയും പ്രളയഭീഷണി ഒഴിയുകയും ചെയ്തു. സ്പിൽവേയുടെ വീതിയും ആഴവും കൂട്ടുക എന്നത് നാടിന്റെ ആവശ്യമായിരുന്നു. നാടിൻറെ താല്പര്യത്തിനാണ് ഇക്കാര്യത്തിൽ മുൻഗണന നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടനാട്ടിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളപ്പൊക്കം നിവാരണം ചെയ്യുന്നതിന് വിവിധ പഠനങ്ങളാണ് നടന്നത്. കേന്ദ്രസർക്കാർ നിയോഗിച്ച എം എസ് സ്വാമിനാഥൻ കമ്മിറ്റി, ഐഐടിയുടെ പഠന റിപ്പോർട്ട്, പ്രളയ സാധ്യത അവലോകന റിപ്പോർട്ട് തുടങ്ങിയവയുടെയെല്ലാം അടിസ്ഥാനത്തിലാണ് വെള്ളപ്പൊക്ക നിവാരണത്തിനുള്ള തുടർ നടപടികൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്ക് തോമസ് കെ. തോമസ് എം.എൽ.എ. വേദിയിൽ നെൽക്കതിർ ഉപഹാരമായി നൽകി.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ജി.ആർ. അനിൽ, എം.ബി. രാജേഷ് എന്നിവർ സംസാരിച്ചു. മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, കെ.എൻ. ബാലഗോപാൽ, കെ. രാധാകൃഷ്ണൻ, വീണാ ജോർജ്, പി.രാജീവ്, വി. ശിവൻ കുട്ടി, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, അഹമ്മദ് ദേവർ കോവിൽ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ, പി. പ്രസാദ്, ഡോ. ആർ. ബിന്ദു, വി.അബ്ദുറഹിമാൻ, ജില്ലകളക്ടർ ജോൺ വി.സാമുവൽ എന്നിവർ പങ്കെടുത്തു. തോമസ് കെ.തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.