ശബരിമല: തീര്‍ഥാടകര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി

ഭൂപതിവ് നിയമഭേദഗതി ചരിത്രത്തില്‍ പ്രാധാന്യത്തോടെ അടയാളപ്പെടുത്തുന്ന നടപടി
രാഷ്ട്രീയ വിരോധം കൊണ്ടുള്ള അസഹിഷ്ണുതയാണ് ശബരിമല വിഷയത്തിൽ നടക്കുന്ന തെറ്റായ പ്രചാരണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ദര്‍ശന വിഷയത്തില്‍ തീര്‍ഥാടകര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പീരുമേട് മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയിൽ സുഖകരമായ ദര്‍ശനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നാടിന് വേണ്ടി പാര്‍ലമെന്റില്‍ മിണ്ടാത്ത എംപിമാര്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. പാര്‍ലമെന്റിന് പുറത്ത് ശബരിമല വിഷയത്തില്‍ സമരം നടത്തുന്ന പ്രതിപക്ഷം അതാണ് തെളിയിക്കുന്നത്.
ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ല, തീര്‍ത്ഥാടകര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്, കേന്ദ്രസര്‍ക്കാര്‍ ഇടപെടണം പ്രതിപക്ഷത്തിന്റെ ആവശ്യം തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കുക ലക്ഷ്യമിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല പോലൊരു തീര്‍ത്ഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയം കടന്നുവരുന്നത് അനഭിലഷണീയമാണ്. അത് കേരളത്തിനും ശബരിമലക്കും ദോഷകരമാണ്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കവും ആസൂത്രണവും വളരെ നേരത്തേ തുടങ്ങുന്നതാണ്. എല്ലാ വകുപ്പുകളും മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തും. ഒരുക്കങ്ങള്‍ വിലയിരുത്താൻ സെപ്റ്റംബർ 27 ന് ദേവസ്വംമന്ത്രിയുടെ നേതൃത്വത്തില്‍ പമ്പയില്‍ നടത്തിയ യോഗത്തില്‍ മറ്റ് എല്ലാവകുപ്പുകളും മന്ത്രിമാരും പങ്കെടുത്തു. തുടര്‍ന്ന് തീരുമാനങ്ങള്‍ നടപ്പാക്കിയോ എന്ന് വിലയിരുത്താന്‍ ഒക്ടോബര്‍ 16 ന് ദേവസ്വം മന്ത്രിയുടെ നേൃത്വത്തില്‍ വീണ്ടും യോഗം ചേര്‍ന്നു. തുടര്‍ന്ന് 18 ന് തിരുവനന്തപുരത്ത് എല്ലാമന്ത്രിമാരും യോഗം ചേര്‍ന്ന് മുഴുവന്‍ പ്രവര്‍ത്തനങ്ങളും കൃത്യമായി അവലോകനം ചെയ്തു. ശേഷം ഒക്ടോബര്‍ 27 ന് പമ്പയില്‍ ഗതാഗതമന്ത്രിയുടെ നേതൃത്വത്തിലും 28 ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലും 31 ന് ദേവസ്വംമന്ത്രിയുടെ നേതൃത്വത്തില്‍ നിലക്കലും യോഗം ചേര്‍ന്നു. ഇതൊക്കെ വിലയിരുത്താനായി പിന്നീട് നവംബര്‍ 9 ന് വനംമന്ത്രിയുടെ നേതൃത്വത്തിലും 12 ന് ജലവിഭവമന്ത്രിയുടെ നേതൃത്വത്തിലും നവംബര്‍ 17 ന് ദേവസ്വംമന്ത്രിയുടെ നേതൃത്വത്തില്‍ സന്നിധാനത്തും യോഗം ചേര്‍ന്നു.
ഓരോ യോഗത്തിലും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹരിക്കുകയും ചെയ്തു. ഇതുകൂടാതെ ചീഫ്‌സെക്രട്ടറി, ദുരന്തനിവാരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാനപൊലീസ് മേധാവി, ജില്ലാകളക്ടര്‍ എന്നിവരുടെ നേതൃത്വത്തിലും യോഗങ്ങള്‍ ചേര്‍ന്നു. സൂക്ഷ്മമായ വിലയിരുത്തലും നിര്‍വഹണവും നടന്നു. ഒരു വീഴ്ചയും ഇല്ലാത്ത മികച്ച മുന്നൊരുക്കമാണ് ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയത്. ഹൈക്കോടതി നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഈ ക്രമീകരണങ്ങളെല്ലാം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സന്നിധാനത്ത് 1005 ഉം പമ്പയില്‍ 412 ഉം നിലയ്ക്കലില്‍ 933 മായി ആകെ 2350 ശൗചാലയങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതുകൂടാതെ സന്നിധാനത്തും പമ്പയിലും 45 ബയോടോയ്‌ലറ്റുകളും നിലക്കലില്‍ 30 കുളിമുറികളും 70 ഷവറുകളും ഒരുക്കിയിട്ടുണ്ട്. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെല്ലാം ഈ സജ്ജീകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. വൈദ്യുതി വകുപ്പും ജലവിഭവവകുപ്പും വെളിച്ചത്തിനും ശുദ്ധജലത്തിനും സൗകര്യമൊരുക്കി. ഭക്ഷ്യസുരക്ഷാ സംവിധാനം, ശുചീകരണത്തിനുള്ള ക്രമീകരണം, മാലിന്യസംസ്‌കരണ സംവിധാനം, ആംബുലന്‍സുകള്‍, എക്‌സൈസ് ക്രമീകരണങ്ങള്‍, ഭക്ഷണശാല, പൊതുഇടങ്ങള്‍ എന്നിവയും മികച്ച രീതിയില്‍ ഒരുക്കി. ട്രാഫിക് നിയന്ത്രിക്കാനും പാര്‍ക്കിങ്ങിനും വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കാനനപാത അടക്കമുള്ള തീര്‍ത്ഥാടന വഴികള്‍ നേരത്തേ ഒരുക്കി. 2019-20 കാലത്ത് 11415 പൊലീസുകാരെയാണ് ശബരിമലയില്‍ നിയോഗിച്ചിരുന്നെങ്കില്‍ 16118 പൊലീസുകാരെ ഇത്തവണ നിയോഗിച്ചിട്ടുണ്ട്.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഫലപ്രദമായ ഇടപെടലാണ് ശബരിമലയിൽ നടത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തി. പ്രവര്‍ത്തനങ്ങളും തിരക്കും ദൈനംദിനം നിരീക്ഷിക്കുന്നുണ്ട്. തിരക്ക് കൂടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ വിഷയങ്ങള്‍ മാത്രമേ ഇപ്പോഴുള്ളൂ. കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ 19 ദിവസം വന്ന പ്രതിദിന തീര്‍ത്ഥാടകരുടെ ശരാശരി എണ്ണം 62000 ആയിരുന്നെങ്കില്‍ ഡിസംബര്‍ 6 മുതലുള്ള നാല് ദിവസം ശരാശരിയെത്തിയത് 88000 പേരാണ്. ഈ വര്‍ധനവിന്റെ ഭാഗമായി സ്വാഭാവികമായും തിരക്കുണ്ടാവും. കൈകാര്യം ചെയ്യാനാവാത്ത ഒരു പ്രശ്‌നമല്ല ഇത്. ദര്‍ശനസമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചത് ഈ തിരക്ക് നിയന്ത്രിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി 50000 ചെയിന്‍സര്‍വീസും 11000 ലോംങ് സര്‍വീസും നടത്തിക്കഴിഞ്ഞു. അതുകൊണ്ട് ശബരിമലയെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളില്‍ തീര്‍ത്ഥാടകര്‍ ഒരു വിധത്തിലും ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂപതിവ് നിയമഭേദഗതി ചരിത്രത്തില്‍ പ്രാധാന്യത്തോടെ അടയാളപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, പൊതുആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പ്രത്യേക നിലപാട് സ്വീകരിക്കും. ടൂറിസം മേഖലകളെ പ്രത്യേക പ്രാധാന്യത്തോടെ കാണും. ചരിഞ്ഞ ഭൂമിയിലെ നിര്‍മ്മാണങ്ങള്‍ക്ക് പ്രത്യേക ചട്ടം കൊണ്ടുവരും.
കൃഷിക്കായി പതിച്ചു നല്‍കിയ ഭൂമി പരിവര്‍ത്തനപ്പെടുത്തി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചു കാലാനുസൃതമായ രീതിയിലാകും ചട്ടങ്ങള്‍ക്ക് രൂപം നല്‍കുക. സാധാരണ ജനങ്ങള്‍ക്ക് യാതൊരുവിധ ഭാരവും ഉണ്ടാകാത്ത വിധമാകും പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കുക. ലളിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും പുതിയ ചട്ടം. നാട്ടിലെ വിവിധ രാഷ്ടീയ പ്രസ്ഥാനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങി ബന്ധപ്പെട്ട കക്ഷികളോട് ചര്‍ച്ചചെയ്ത് സമവായം ഉണ്ടാക്കിയ ശേഷമേ ചട്ടരൂപീകരണത്തിലേക്ക് സര്‍ക്കാര്‍ കടക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ പീരുമേട് എംഎല്‍എയും സംഘാടകസമിതി ചെയര്‍മാനുമായ വാഴൂര്‍ സോമന്‍ അധ്യക്ഷനായി. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.എന്‍ ബാലഗോപാല്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ സംസാരിച്ചു. മറ്റു മന്ത്രിമാര്‍, മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, നവകേരളസദസ്സ് നോഡല്‍ ഓഫീസറും അസി. കര്‍ഡമം സെറ്റില്‍മെന്റ് ഓഫീസറുമായ ഡോ. പ്രിയന്‍ അലക്‌സ് റെബല്ലോ, സംഘാടകസമിതി കണ്‍വീനറും ബി ഡി ഒയുമായ ആര്‍ വെള്ളയ്യന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് പ്രസീത ചാലക്കുടിയുടെ നേതൃത്വത്തില്‍ നാടന്‍പാട്ടും അരങ്ങേറി.