വന്യമൃഗശല്യം പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം: മുഖ്യമന്ത്രി

post

ഇടുക്കി ജില്ലയിലെ കാര്‍ഷിക മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ നവകേരള സദസ്സിനോട് അനുബന്ധിച്ച് ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രഭാത സദസ്സില്‍ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വന്യമൃഗശല്യം ഗൗരവമായ പ്രശ്‌നമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇത് പരിഹരിക്കാന്‍ കഴിയില്ല.

വന്യമൃഗ ശല്യം മൂലം കൃഷിക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ കൂടുതല്‍ നടപടികളിലേക്ക് പോകണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമീപനം സംസ്ഥാനത്തിന് അനുകൂലമല്ലെന്നും മനുഷ്യരേക്കാള്‍ വന്യമൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വലിയൊരു വിഭാഗം രാജ്യത്തുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ അരിക്കൊമ്പന്‍ എന്ന ആനയെ പിടികൂടിയപ്പോള്‍ മേനക ഗാന്ധി നേരിട്ട് വിളിക്കുന്ന സാഹചര്യമുണ്ടായി. വന്യമൃഗശല്യം പരിഹരിക്കുന്നതിന് ഒരു പാക്കേജ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് സമർപ്പിച്ചെങ്കിലും അംഗീകരിച്ചില്ല. ഇത്തരം കാര്യങ്ങളില്‍ രാജ്യത്തെ മുഴുവന്‍ കണക്കിലെടുത്തുള്ള സമീപനം ആവശ്യമാണ്. ചെറിയ ജീവികള്‍ പോലും കൃഷിക്കാര്‍ക്ക് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്യമൃഗങ്ങള്‍ക്ക് അവരുടെ ആവാസ വ്യവസ്ഥയില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കി നാട്ടിലേക്ക് കടക്കാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ സർക്കാർ സ്വീകരിക്കുന്നുണ്ട്. വന്യമ്യഗങ്ങളുടെ ആക്രമണം മൂലം നഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാനും ശ്രമിക്കുന്നുണ്ട്. നഷ്ടപരിഹാര തുക കര്‍ഷകര്‍ക്ക് നല്‍കുന്നതിന് കാലതാമസമുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്തതുമൂലം ഇത്തരം സഹായങ്ങള്‍ വൈകുന്ന സ്ഥിതിയുണ്ട്. തനത് വരുമാനത്തില്‍ കേരളം വളരുകയാണെങ്കിലും കേന്ദ്ര വിഹിതത്തിലും കടമെടുപ്പ് പരിധിയിലും വലിയ കുറവ് നേരിടുകയാണ്. 56000 കോടിയിലധികം രൂപയാണ് കേരളത്തിന് ഈ വര്‍ഷം ലഭിക്കേണ്ട തുകയില്‍ കുറവുണ്ടായിരിക്കുന്നത്. ഓരോ ഘട്ടത്തിലും ഇതിന്റെ പ്രയാസങ്ങള്‍ നേരിടുകയാണ്. വേഗത്തില്‍ സഹായം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.