നവകേരള സദസ്സ്: ഇടുക്കി ജില്ലയില്‍ ആദ്യദിവസം ലഭിച്ചത് 9434 നിവേദനങ്ങള്‍

post

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിന് ഇടുക്കി ജില്ലയില്‍ തുടക്കം കുറിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി പരാതി പരിഹാര കൗണ്ടറുകള്‍. 9434 നിവേദനങ്ങളാണ് ആദ്യദിനം നവകേരള സദസ്സ് സംഘടിപ്പിച്ച തൊടുപുഴ മണ്ഡലത്തിൽ നിന്ന് സ്വീകരിച്ചത്. എല്ലായിടത്തും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുൻപ് നിവേദനം സ്വീകരിച്ചു തുടങ്ങി.

മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന നവകേരള സദസിന്റെ ഇടുക്കി ജില്ലയിലെ ആദ്യ പര്യടനത്തിൽ വമ്പിച്ച ജനപങ്കാളിത്തമാണുണ്ടായത്. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യാത്ര ഇടുക്കി ജില്ലയിലെ തൊടുപുഴ നിയോജക മണ്ഡലത്തിൽ എത്തി നിൽക്കുമ്പോൾ ആരവങ്ങളും ആഘോഷങ്ങളുമായി അനേകായിരങ്ങളാണ് നവകേരളസദസിൽ പങ്കാളികളായത്.


മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരിട്ട് കാണാനും അപേക്ഷകൾ സമർപ്പിക്കാനുമായി ഉച്ച മുതൽ ജനങ്ങൾ ഒന്നാകെ എത്തി തുടങ്ങിയിരുന്നു. ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും നിവേദനം സമർപ്പിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ഉൾപ്പെടെ 20 കൗണ്ടറുകളാണ് പ്രവർത്തിച്ചിരുന്നത്.


ജനങ്ങൾക്ക് വേണ്ട കുടിവെള്ളം, ഇ-ടോയിലറ്റ്, ഗതാഗത സൗകര്യം, പാർക്കിങ്ങ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും സംഘടക സമിതി സജ്ജമാക്കിയിരുന്നു. നവകേരള സദസിൽ തൊടുപുഴ കേളി സംഗമത്തിന്റെ നേതൃത്വത്തിൽ വാദ്യമേളവും ഏഴല്ലൂർ ശ്രീധർമ ശാസ്ത്ര സംഘത്തിലെ സ്ത്രീകൾ അവതരിപ്പിച്ച കൈകൊട്ടികളിയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.