നവകേരള സദസിലൂടെ ജനലക്ഷങ്ങളുമായി സർക്കാർ സംവദിച്ചു - മുഖ്യമന്ത്രി

നമ്മുടെ നാടിന്റെ ഭാവി ഭദ്രമാണ് എന്നാണ് നവകേരള സദസ്സിനെത്തുന്ന വന്‍ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി എട്ട് ജില്ലകള്‍ താണ്ടി നവകേരള സദസ്സ് ഇടുക്കി ജില്ലയിലെ തൊടുപുഴയിലെത്തുമ്പോള്‍ ജനലക്ഷങ്ങളുമായി സര്‍ക്കാര്‍ സംവദിച്ചു കഴിഞ്ഞു. ഈ വേദികളില്‍ എത്തുന്ന ജനസഞ്ചയം സര്‍ക്കാറിന് നല്‍കുന്നത് ധൈര്യമായി മുന്നോട്ടുപോവൂ, ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിന്റെ ഇടുക്കി ജില്ലയിലെ ആദ്യ മണ്ഡലം സദസ്സ് തൊടുപുഴ ഗാന്ധി സ്‌ക്വയര്‍ മൈതാനത്തു ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐക്യമുള്ള നാടിന് ഒന്നും അസാധ്യമല്ല എന്ന് ലോകസമക്ഷം തെളിയിച്ചവരാണ് നാം. തകര്‍ന്നടിയുമെന്ന് ലോകം മുഴുവന്‍ കരുതിയ സമയത്ത് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഉയര്‍ത്തെഴുന്നേറ്റവരാണ്. വലിയ പ്രകൃതി ദുരന്തങ്ങളെ ഐക്യത്തോടെ നിന്ന് നാം അതിജീവിച്ചു. ആ ഘട്ടത്തില്‍ സഹായിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ സഹായിച്ചില്ലെന്ന് മാത്രമല്ല ഉപദ്രവിക്കുന്ന സമീപനവും സ്വീകരിച്ചു. മധ്യവരുമാനമുള്ള രാജ്യങ്ങളുടെ ജീവിതനിലവാരത്തിലേക്ക് നമുക്ക് വളരേണ്ടതുണ്ട്. അതിന് എല്ലാ മേഖലയിലും അഭിവൃദ്ധി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.
സംസ്ഥാനത്ത് നിന്നുള്ള 20 എംപിമാരില്‍ 18 പേര്‍ പ്രതിപക്ഷത്തു നിന്നാണ്. ഇവരിലാരും ഇതുവരെ കേരളത്തിനെതിരായ കേന്ദ്രസമീപനത്തെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പാര്‍ലമെന്റ് സെഷന്‍ നടക്കുമ്പോഴും സംസ്ഥാനം എംപിമാരുടെ യോഗം വിളിക്കാറുണ്ട്. ഒരുവേള എംപിമാരെ വിളിച്ചുകൂട്ടി സംസ്ഥാനം നേരിടുന്ന പ്രതിസന്ധി അവരെ അറിയിച്ചു. നമ്മുടെ നാടിനെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തെ ഒറ്റക്കെട്ടായി പാര്‍ലമെന്റില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷ എംപിമാര്‍ ആദ്യം അംഗീകരിക്കുകയുണ്ടായി. എന്നാല്‍ കേന്ദ്ര ധനമന്ത്രിയെ കണ്ട് നല്‍കാനുള്ള നിവേദനം തയ്യാറാക്കി നല്‍കിയപ്പോള്‍ ഒപ്പിടാന്‍ പോലും തയ്യാറാകാതെ പിന്മാറുകയായിരുന്നു. നമ്മുടെ നാട് നമുക്ക് വിലപ്പെട്ടതാണ്. ഭാവികേരളം സുരക്ഷിതമാക്കാന്‍ ആവുമെന്ന ഉറപ്പാണ് നവകേരള സദസ്സിലെ ജനപങ്കാളിത്തം സര്‍ക്കാറിന് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി. ബിനു അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിന്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, കായിക മന്ത്രി വി. അബ്ദു റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാർ, മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്,തൊടുപുഴ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, എ.ഡി.എം. ഷൈജു പി. ജേക്കബ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൂക്കളും ഫലകവും നല്‍കിയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സദസ്സിലേക്ക് സ്വീകരിച്ചത്. പരിപാടിയോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറി.