ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന് നാടൊരുങ്ങുന്നു

post

ചരിത്രസംഭവമാക്കാൻ സംഘാടക സമിതി

കാസർഗോഡ് ജില്ലയുടെ ടൂറിസം മേഖലയ്ക്ക് കരുത്താകുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന് നാടൊരുങ്ങുന്നു. ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ഫെസ്റ്റിൽ വിപുലമായ പരിപാടികളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. ജനങ്ങൾ ഏറ്റെടുത്ത ബീച്ച് ഫെസ്റ്റ് ഒന്നാം പതിപ്പിന്റെ മാതൃകയിൽ രണ്ടാം പതിപ്പും ഏറെ മികവുറ്റതാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. സി എച്ച് കുഞ്ഞമ്പു എംഎൽഎ ചെയർമാനായും, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ കൺവീനറുമായ വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. 26 ഉപസമിതികളും രൂപീകരിച്ചു.

കുടുംബശ്രീ ഹരിത കർമസേന എന്നിവർ മുഖേന ടിക്കറ്റ് വിൽപന നടത്തും. ടൂറിസം സ്റ്റാൾ, ഇൻഫർമേഷൻ സെന്റർ എന്നിവ സജ്ജമാക്കും. വ്യവസായ വകുപ്പ്, പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ കോർപറേഷൻ, കുടുംബശ്രീ എന്നിവയും സ്റ്റാൾ ഒരുക്കും. പ്രമുഖ സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വിവിധ ദിവസങ്ങളിൽ സംസാരിക്കും. പ്രധാന വേദിയിൽ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകർഷണമാകും.

ഒരുങ്ങുന്നത് കാഴ്ചയുടെ മഹോത്സവം

കലയുടെ മഹോത്സവമാണ് ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്ഡിസംബർ 22ന് തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ, 23ന് ശിവമണി ശരത്, രാജേഷ് ചേർത്തല, പ്രകാശ് ഉള്ളിയേരി എന്നിവർ നയിക്കുന്ന ഫ്യൂഷൻ, 24ന് കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും സംഗീതവിരുന്ന്, 25ന് എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന മ്യൂസിക് ഷോ, 26 ന് ശോഭനയുടെ നൃത്തപരിപാടി, 27ന് പത്മകുമാറിന്റെയും സംഘത്തിന്റെയും പഴയ പാട്ടുകൾ കോർത്തിണക്കിയ സംഗീത രാവ്, 28ന് സോൾ ഓഫ് ഫോക്കുമായി അതുൽ നറുകര, 29ന് കണ്ണൂർ ശരീഫും സംഘത്തിന്റെയും പരിപാടി, 29ന് ഗൗരിലക്ഷ്മി നയിക്കുന്ന പരിപാടി, സമാപന ദിവസമായ 31ന് റാസാ, ബീഗം എന്നിവർ നയിക്കുന്ന ഗസൽ.