നവകേരള സദസ്സ് അപൂർവങ്ങളിൽ അപൂർവമായ ജനസംഗമമെന്ന് മുഖ്യമന്ത്രി

അപൂർവങ്ങളിൽ അപൂർവമായ ജനസംഗമമായി നവകേരള സദസ്സ് മാറുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റ്യാടി മണ്ഡലംതല നവകേരള സദസ്സ് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരങ്ങൾ മണിക്കൂറുകൾക്ക് മുൻപ് വേദിയിൽ എത്തുന്നു, ആയിരങ്ങൾ വഴിയിൽ കാത്ത് നിൽക്കുന്നു. ചെറു ബസാറുകളിലും ഇടവഴികളിലും ഇറോഡുകളിലും ആളുകൾ നവകേരള സദസ്സ് യാത്രയെ ആശീർവദിക്കാൻ നിൽക്കുന്നു. "ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്" എന്ന ജനങ്ങളുടെ സന്ദേശം പ്രത്യേക ഊർജ്ജമായി മാറുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് അർഹമായ 57,000 കോടിയിൽപ്പരം രൂപയാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. നമ്മുടെ പോലുള്ള ഒരു സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയിൽ ഇത്രയും കുറവ് വരുന്നത് ഗൗരവമുള്ള വെല്ലുവിളിയാണ്. ഇക്കാര്യം ജനങ്ങളോട് പറയാനും കൂടിയാണ് ഈ യാത്രയെന്ന് അദ്ദേഹം അറിയിച്ചു.
പ്രളയം, ഓഖി, നിപ്പ പോലുള്ള പ്രതിസന്ധികളിൽ ജനങ്ങളുടെ ഐക്യവും ഒരുമയുമാണ് കേരളത്തിന് കരുത്തായത്. ആ ഒരുമയാണ് ഇപ്പോഴും നവകേരള സദസ്സ് വേദികളിൽ കാണാൻ കഴിയുന്നത്. ഈ പരിപാടി ബഹിഷ്കരിച്ചവരുടെ തീരുമാനം പൊതുവെ നാട് ഏറ്റെടുത്തില്ല എന്നാണ് ഓരോ സദസ്സിലും എത്തിച്ചേരുന്ന പതിനായിരങ്ങൾ തെളിയിക്കുന്നത് എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കുറ്റ്യാടി നിയോജക മണ്ഡലം നവകേരള സദസ്സിൽ സ്വീകരിച്ചത് 3963 നിവേദനങ്ങൾ
പൊതുജനങ്ങൾക്കായി കുറ്റ്യാടി നിയോജക മണ്ഡലം നവകേരള സദസ് വേദിക്കരികിൽ സജ്ജീകരിച്ച നിവേദന കൗണ്ടറുകളിൽ ലഭിച്ചത് 3963 നിവേദനങ്ങൾ. മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂളിലൊരുക്കിയ കൗണ്ടറുകളിൽ രാവിലെ പത്ത് മണിമുതലാണ് നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങിയത്.
നിവേദനങ്ങൾ നൽകുന്നതിനായി വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്ക് പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ആകെ 20 കൗണ്ടറുകളാണ് വേദിക്ക് സമീപത്തായി ഒരുക്കിയത്.