നവകേരള സദസ്സ്: മലപ്പുറത്ത് പരാതികൾ സ്വീകരിക്കാൻ വിപുലമായ സൗകര്യം

post

*ഓരോ സദസ്സിലും 20 കൗണ്ടറുകൾ വീതം സജ്ജമാക്കും

*കൗണ്ടറുകളിൽ വളണ്ടിയർമാരുടെ സേവനം

*മുഴുവൻ പരാതികളും സ്വീകരിക്കും

മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിൽ നേരിട്ടെത്തുന്ന നവകേരള സദസ്സിൽ പരാതികൾ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങള്‍. പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകളാണ് ഓരോ സദസ്സിലും ഒരുക്കുന്നത്. 15 ജനറൽ കൗണ്ടറുകളും സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും രണ്ട് വീതം കൗണ്ടറുകളും ഭിന്നശേഷിക്കാർക്ക് ഒരു കൗണ്ടറും വീതമാണ് സജ്ജീകരിക്കുക. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ച് തുടങ്ങുകയും അവസാന പരാതിയും സ്വീകരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യുകയുള്ളു.

കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും പരാതിക്കാരെ സഹായിക്കുന്നതിനുമായി മതിയായ പരിശീലനം നൽകിയ എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ് വിദ്യാർഥികളെയും ട്രോമാ കെയർ, സിവിൽ വളണ്ടിയർ തുടങ്ങിയ സന്നദ്ധ സംഘടനയിലെ അംഗങ്ങളെയും വളണ്ടിയർമാരായ നിയോഗിച്ചിട്ടുണ്ട്. ഓരോ കൗണ്ടറുകളിലും പരാതിക്കാരുടെ ക്രമ നമ്പർ വ്യത്യസ്തങ്ങളായി ക്രമീകരിച്ച് കാത്തിരിപ്പും ആശയക്കുഴപ്പവും ഒഴിവാക്കും. മുതിർന്ന പൗരന്മാരും വിഭിന്നശേഷിയുള്ളവരും പരാതി നൽകുന്നതിനായി എത്തുന്ന കൗണ്ടറുകളിൽ കൂടുതല്‍ ശ്രദ്ധ പുലർത്തും. പരാതി നൽകുന്നവർ പൂർണമായ മേൽവിലാസം, ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ എന്നിവ നൽകിയിരിക്കണം. ഓരോ പരാതി സ്വീകരിച്ച ശേഷം സർക്കാർ ഉത്തരവു പ്രകാരമുള്ള മാതൃകയിൽ കൈപ്പറ്റ് രസീത് നൽകും. ഇത് ഉപയോഗിച്ചാണ് പരാതിയിന്മേൽ സ്വീകരിച്ച തുടർനടപടികൾ അറിയാനാവുക.

കൗണ്ടറുകളുടെ പ്രവർത്തനം അവസാനിച്ച ഉടൻ തന്നെ ഓരോ കൗണ്ടറുകളിലും ലഭിച്ച പരാതികൾ എണ്ണി തിട്ടപ്പെടുത്തി, രജിസ്റ്ററുകളുമായി ഒത്തുനോക്കി സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ജനറൽ, ആകെ എന്നിങ്ങനെ സ്ഥിതി വിവരകണക്ക് തയ്യാറാക്കി രജിസ്റ്ററുകളും പരാതികളും നോഡൽ ഓഫീസർമാർ ബന്ധപ്പെട്ട താലൂക്കിലെ ഭൂരേഖ തഹസിൽദാർമാർക്ക് കൈമാറുകയും ചെയ്യും. ഭൂരേഖ തഹസിൽദാർമാർക്കാണ് ഡാറ്റാ എൻട്രി നടത്തി ബന്ധപ്പെട്ട പോർട്ടലിൽ പരാതികൾ അപ്‍ലോഡ് ചെയ്യേണ്ട പൂർണ്ണ ചുമതല. താലൂക്ക് ഐടി കോ-ഓർഡിനേറ്റർമാർ പരിശീലനം നൽകിയ ഉദ്യോഗസ്ഥർമാരാണ് ഡാറ്റാ എൻട്രി നടത്തി പോർട്ടലിൽ പരാതികൾ അപ്‍ലോഡ് ചെയ്യുക. ഡാറ്റാ എൻട്രി മുഴുവനായി പൂർത്തീകരിച്ച ശേഷം പരാതികളും രജിസ്റ്ററുകളും കളക്ടറേറ്റിലെ പി.ജി.ആർ സെല്ലിലേക്ക് കൈമാറും. ഇവ തുടർനടപടിയ്ക്കായി ബന്ധപ്പെട്ട വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥർക്ക് പോർട്ടലിലൂടെ കൈമാറും.

പരാതികൾ കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥർ പരാതി പരിശോധിച്ച് രണ്ടാഴ്ചക്കുള്ളിൽ അന്തിമ തീരുമാനം കൈക്കൊണ്ട് പരാതിക്കാർക്കുള്ള വിശദമായ മറുപടി പോർട്ടലിൽ അപ്‍ലോഡ് ചെയ്യും. കൂടുതൽ നടപടിക്രമങ്ങൾ ആവശ്യമുള്ളതും തീർപ്പാക്കുന്നതിന് കൂടുതൽ സമയം ആവശ്യമായിട്ടുള്ളതുമായ പരാതികളുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നൽകും. സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയമാണെങ്കിൽ പരാതി പരമാവധി 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. അത്തരം സാഹചര്യങ്ങളിൽ പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളിൽ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കും. ഇതോടൊപ്പം മറുപടികൾ തപാലിലൂടെയും നൽകും.നിവേദനങ്ങളുടെയും പരാതികളുടെയും തൽസ്ഥിതി www.navakeralasadas.kerala.gov.in എന്ന വൈബ‍്സൈറ്റിലൂടെ ലഭിക്കും.

നവകേരള സദസ്സ്: വികസനം ചര്‍ച്ച ചെയ്യാന്‍ മൂന്നിടങ്ങളില്‍ പ്രഭാത സദസ്സുകള്‍

ജില്ലയുടെ വികസന പ്രശ്നങ്ങളും അവയ്ക്കുള്ള നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനും ചര്‍ച്ച ചെയ്യാനായി മൂന്ന് പ്രഭാത സദസ്സുകളാണ് നവകേരള സദസ്സിന്റെ ഭാഗമായി നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പ്രത്യേകം ക്ഷണിതാക്കളായി ജില്ലയിലെ പൗരപ്രമുഖരും മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നേതാക്കളുമാണ് പ്രഭാത സദസ്സുകളില്‍ പങ്കെടുക്കുക. ഇവരുമായി സംവദിക്കുകയും അതു വഴി സര്‍ക്കാറിന്റെ വികസന നയ രൂപീകരണത്തിലേക്ക് വിവിധ തുറകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയുമാണ് പ്രഭാത സദസ്സിന്റെ ലക്ഷ്യം.

നവംബർ 27 ന് രാവിലെ ഒമ്പതു മണിക്ക് തിരൂർ ബിയാൻകോ കാസിലിലാണ് ജില്ലയിലെ ആദ്യ പ്രഭാത സദസ്സ് നടക്കുക. തിരൂർ, പൊന്നാനി, തവനൂർ, താനൂർ, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളിലുള്ളവരാണ് തിരൂരിൽ നടക്കുന്ന പ്രഭാത സദസ്സിൽ പങ്കെടുക്കുക. പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ-യുവജന-വിദ്യാർത്ഥി വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് നേടിയവർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

നവംബർ 29ന് രാവിലെ ഒമ്പതിനാണ് ജില്ലയിലെ രണ്ടാമത്തെ പ്രഭാത സദസ്സ് നടക്കുക. മലപ്പുറം വുഡ്‌ബൈൻ ഹോട്ടലിൽ നടക്കുന്ന സദസ്സിൽ മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കൽ, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ പങ്കെടുക്കും. നവംബർ 30ന് രാവിലെ ഒമ്പതിന് പൊന്ന്യാകുറിശ്ശി ശിഫാ കൺവെൻഷൻ സെൻററിൽ പ്രഭാത സദസ്സ് നടക്കും. മങ്കട, പെരിന്തൽമണ്ണ, നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ പങ്കെടുക്കും.