നവകേരള സദസ്സിന് രാഷട്രീയ നിറം നല്‍കിയത് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി

post

കേരളത്തിലെ പ്രതിപക്ഷം എല്ലാ കാലങ്ങളിലും സംഘര്‍ഷഭരിതമായ അന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീകണ്ഠാപുരത്ത് ഇരിക്കൂര്‍ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കാര്യങ്ങളും ബഹിഷ്‌കരിക്കാനാണ് യു.ഡി.എഫിന് താല്‍പര്യം. അതില്‍ രാഷട്രീയവുമില്ല രാഷ്ട്രീയ നേട്ടവുമില്ല. ആദ്യം കേരളീയം പരിപാടി ബഹിഷ്‌കരിച്ചുവെന്നും ഭാവി കേരളത്തെ മുന്നോട്ട് നയിക്കാനുതകുന്ന 25 സെമിനാറുകളും കലാപരിപാടികളുമായിരുന്നു കേരളീയത്തില്‍ നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഒന്നും ചെയ്യേണ്ട എന്നതാണ് നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് അംഗീകരിച്ചിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന മാറ്റം ഉണ്ടാകുമായിരുന്നോ. നാടിന് വേണ്ടിയും ഭാവിതലമുറയ്ക്ക് വേണ്ടിയും ഇപ്പോൾ നടക്കേണ്ട വികസനങ്ങൾ നടക്കണം. ഇന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ഇന്ന് ചെയ്തില്ലെങ്കില്‍ ഭാവി തലമുറയോട് ചെയ്യുന്ന അപരാധമാവുമതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നുവെന്നും എന്ത് രാഷ്ട്രീയമാണിതിൽ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയൊരു സര്‍ക്കാര്‍ പരിപാടിയില്‍ മണ്ഡലത്തിലെ എം.എല്‍.എയായിരിക്കും അധ്യക്ഷന്‍. ആയിരക്കണക്കിന് ജനങ്ങള്‍ വരുന്നിടത്ത് ജനപ്രതിനിധിയായ എം.എല്‍.എയ്ക്ക് വരാനെന്താണ് തടസ്സമെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന്റെ നിലപാടിനോടുള്ള പ്രതികരണമാണ് നവകേരള സദസ്സില്‍ വര്‍ദ്ധിച്ച് വരുന്ന ജനപങ്കാളിത്തം. കേരളത്തിന്റെ ഭാവി സുരക്ഷിതമാണ് എന്നതിന്റെ ഉറപ്പാണീ വര്‍ദ്ധിച്ച് വരുന്ന ജനസഞ്ചയമെന്നും ഒരു ശക്തിക്കും കേരളത്തെ തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലെന്നതിന്റെ പ്രഖ്യാപനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.


സ്വാഗത സംഘം ചെയര്‍മാന്‍ റവ. ഫാ. ജോസഫ് കാവനാടിയില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍, സജി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് മന്ത്രിമാര്‍, പി. സന്തോഷ് കുമാര്‍ എം.പി, മുന്‍ എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, മുന്‍ എം.എല്‍.എ എം.വി ജയരാജന്‍ തുടങ്ങിയവർ പങ്കെടുത്തു.

പ്രതിസന്ധികളെ വകഞ്ഞുമാറ്റി വികസനം യാഥാര്‍ഥ്യമാക്കുന്നു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

പര്‍വ്വതസമാനമായ പ്രതിസന്ധികളെ വകഞ്ഞുമാറ്റിയാണ് കേരള സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഇരിക്കൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള സദസ്സ് ദൂര്‍ത്താണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ സദസ്സിലേക്ക് വരുന്ന അണികളെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്കായില്ല. കാരണം സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് ജനത്തിനറിയാം. അതിനാല്‍ ഒരു ഇതിഹാസമായി നവകേരള സദസ്സ് കേരളത്തില്‍ പടരുകയാണ്. ജീവിത നിലവാര സൂചികയില്‍ ഒന്നാമത്, കുറഞ്ഞ ശിശുമരണ നിരക്കുള്ള നാട്, 60 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനം, 120000 സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിയ നാട് എന്നിങ്ങനെ കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ദേശീയപാത, തീരദേശ പാത, ടൂറിസം തുടങ്ങിയവ കേരളത്തെ ഇന്ത്യയുടെ വികസന ഭൂപടത്തില്‍ മികച്ച സ്ഥാനമുണ്ടാക്കി. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതോടെ മറ്റ് തുറമുഖങ്ങളും വികസന പാതിയിലാണ്. നേട്ടങ്ങള്‍ കാണുമ്പോള്‍ തലവേദനയുണ്ടാകുന്നവരാണ് നവകേരള സദസ്സിനെ എതിര്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കും: മന്ത്രി സജി ചെറിയാന്‍

റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇരിക്കൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റബ്ബര്‍ കര്‍ഷരുടെ പ്രയാസം കേരള സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കേന്ദ്രം സംസ്ഥാനത്തിന് നല്‍കേണ്ട വിഹിതം കൃത്യമായി നല്‍കാത്തത് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തടസമാകുന്നു. എന്നാല്‍ കര്‍ഷകരുടെ പ്രയാസം മനസിലാക്കി ഇടപെടല്‍ നടത്തും. നവകേരള സദസ്സിനെ പലരും ബഹിഷ്‌കരിച്ചു. എന്നാല്‍ പരിപാടിക്കെത്തിയ ജനസഞ്ചയം ഇരിക്കൂറിന്റെ മനസ്സ് എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പമാണെന്ന് തെളിയിച്ചു. മലയോര മേഖലയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തി. അതില്‍ രാഷ്ട്രീയ വ്യത്യാസം നോക്കിയിട്ടില്ല. ജനങ്ങളാണ് ഞങ്ങള്‍ക്ക് വലുതെന്നും മന്ത്രി വ്യക്തമാക്കി.

ഇരിക്കൂറില്‍ 828 കോടിയുടെ ജലവിഭവ പദ്ധതികള്‍: മന്ത്രി റോഷി അഗസ്റ്റിന്‍

ഇരിക്കൂര്‍ മണ്ഡലത്തില്‍ 828 കോടി രൂപയുടെ ജലവിഭവ പദ്ധതികള്‍ നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇരിക്കൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ ജലവിഭവ പദ്ധതികള്‍ നടപ്പാക്കുന്നതോടെ ഇരിക്കൂര്‍ മണ്ഡലം കൂടുതല്‍ മെച്ചപ്പെടും. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വിവാദങ്ങള്‍ അനാവശ്യമാണ്. വികസന കാര്യത്തില്‍ കൂട്ടായ്മയോടെ മുന്നോട്ടുപോകും. മലയോരത്തെ കാര്‍ഷിക മേഖലയിലും മുന്നേറ്റമുണ്ടാക്കും. ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാലിച്ചാണ് എല്ലാ വകുപ്പുകളും മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.