ഒരു പുതിയ കേരളത്തെ വാർത്തെടുക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്: മുഖ്യമന്ത്രി

post

ഒരു പുതിയ കേരളത്തെ വാർത്തെടുക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും വിജ്ഞാന സമ്പദ്‌ഘടനയും നൂതനത്വ സമൂഹവും വാർത്തെടുത്ത് ഒരു പുതിയ കേരളം സൃഷ്ടിക്കുക എന്നതാണ് നാം ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃക്കരിപ്പൂർ മണ്ഡലത്തിലെ നവകേരള സദസ്സ് കാലിക്കടവ് മൈതാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാർഷികപരിഷ്കരണമാണ് കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റിയത്. ഭൂപരിഷ്കരണ ബില്ലും വിദ്യാഭ്യാസ പരിഷ്കരണവും നാടിന്റെ അലകും പിടിയും മാറ്റി. സാർവ്വത്രിക വിദ്യാഭ്യാസം വലിയ തോതിലുള്ള പുരോഗതിയിലേക്ക് നയിച്ചു. ഇതെല്ലാം ചേർന്നു കേരള മോഡൽ എന്ന ശ്രദ്ധേയമായ വികസന മാതൃക ഉണ്ടായി.

എന്നാൽ ഈ മാതൃകയ്ക്ക് കാലാനുസൃതമായ മാറ്റമില്ലാത്തതിനാൽ ആളുകൾ, പ്രത്യേകിച്ചും യുവജനങ്ങൾ കടുത്ത നിരാശയിലായിരുന്നു. പ്രൊഫഷണൽ വിദ്യാർഥികളും നിരാശയിൽ ആയിരുന്നു. ഇവ മുൻകൂട്ടി തിരിച്ചറിഞ്ഞു പരിഹാരനിർദേശങ്ങൾ നടപ്പാക്കിയ സർക്കാരാണ് ഏഴു വർഷം മുൻപ് അധികാരത്തിൽ വന്നത്. ഓരോ വർഷവും പ്രോഗ്രസ്സ് റിപ്പോർട്ടുമായി ജനങ്ങളെ സമീപിച്ച സർക്കാർ.

നാടിനെ തകർക്കാനുള്ള ശ്രമങ്ങൾക്ക് വഴങ്ങികൊടുക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി. നമുക്ക് അതിജീവിച്ചേ മതിയാകൂ. നമുക്ക് മുന്നോട്ടു പോകണം. ഇത്തരം കാര്യങ്ങൾ ജനത്തെ അറിയിക്കുക എന്നത് കൂടി ഉദ്ദേശിച്ചാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.

നവകേരള സദസ്സ് പൂർത്തിയായ കാസർകോട്ടെ എല്ലാ സ്ഥലത്തും ജനസഞ്ചയമാണ് തടിച്ചുകൂടിയത്. "നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകൂ,​ ഞങ്ങൾ ഒപ്പമുണ്ട്", എന്നാണ് ജനങ്ങൾ നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.