കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി സന്ദർശനം നടത്തി

post

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗികളുടെ സുഖ വിവരങ്ങള്‍ തിരക്കാന്‍ മന്ത്രിയെത്തി. കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന രോഗികളെ കണ്ട് മന്ത്രി നിലവിലെ സ്ഥിതി അന്വേഷിച്ചറിഞ്ഞു. മന്ത്രിയെ കാണാനും പരാതികള്‍ അറിയിക്കാനും നിരവധിയാളുകളാണ് ആശുപത്രിയിൽ കാത്തു നിന്നത്. പുരുഷ - സ്ത്രീ വാര്‍ഡുകളിലും മന്ത്രി സന്ദര്‍ശനം നടത്തി. ആശുപത്രിയിലെ വിവരങ്ങള്‍ മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.

ജില്ലാ ആശുപത്രിയില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റ് താഴേക്ക് മാറ്റി വിപുലികരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ആശുപത്രിയിലെ സ്ഥല പരിമിതികള്‍ മന്ത്രിയെ അറിയിച്ചു. ജീവനക്കാരുടെ കുറവും മന്ത്രിയെ അറിയിച്ചു. അത്യാഹിത വിഭാഗത്തെ പൂര്‍ണ്ണസജ്ജമാക്കാനും നിര്‍ദ്ദേശിച്ചു. പ്രശ്‌നങ്ങള്‍ അറിയിച്ച വയോധികർക്കും പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞ് കിടന്ന യുവാവിനും നഴ്‌സിംഗ് വിദ്യാർത്ഥികൾക്കും പ്രശ്ന പരിഹാരത്തിന് ആവശ്യമായ നടപടികൾക്ക് മന്ത്രി നിർദ്ദേശം നൽകി. കാര്‍ഡിയോളജിസ്റ്റ് ഉള്‍പ്പെടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഒഴിവുകള്‍ നികത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കാസര്‍കോടിന്റെ ആരോഗ്യരംഗത്തിന് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണനയാണ് നല്‍കുന്നത് എന്ന് മന്ത്രി പറഞ്ഞു. ചട്ടഞ്ചാലിലെ ടാറ്റാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മാറ്റുന്നതിനുള്ള രൂപരേഖ അന്തിമഘട്ടത്തില്‍ ആണെന്നും ജില്ലയില്‍ ഡയാലിസിസ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ അവ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ സംവിധാനത്തോടുകൂടിയുള്ള ലേബര്‍ വാര്‍ഡ് സജ്ജമാണെങ്കിലും ഗൈനക്കോളജിസ്റ്റിന്റെ കുറവ് പരിഹരിക്കാന്‍ നിർദ്ദേശം നൽകി. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി കൈമാറ്റത്തിന്റെ കാലതാമസം ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. മസ്തിഷ്‌ക ചികിത്സയില്‍ കിടക്കുന്ന രോഗിയുടെ ചികിത്സയ്ക്ക് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ.റീന, ഡി.എം.ഒ ഡോ.എ.വി രാംദാസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.രാമന്‍ സ്വാതിവാമന്‍, ആര്‍.എം.ഒ ഡോ.ഷഹര്‍ബാന, എച്ച്.എം.സി ആംഗങ്ങളായ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, രതീഷ് പുതിപുരയില്‍, ആശുപത്രി ഡോക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവരും സംബന്ധിച്ചു.


തോയമ്മലിലെ റിസ്വാന് സാന്ത്വനമായി ആരോഗ്യ മന്ത്രി

അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് തോയമ്മലിലെ പി.മുഹമ്മദ് റിസ്വാന് കേള്‍വി ശക്തി നഷ്ടമായത്. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തി കേള്‍വി തിരിച്ചു കിട്ടി. വര്‍ഷങ്ങളോളം കൂട്ടായിരുന്ന ശ്രവണസഹായി പണിമുടക്കിയതോടെ റിസ്വാന് കേള്‍വിശക്തി ഇല്ലാതായി. എട്ടുലക്ഷം ചെലവിട്ട് മകനെ രക്ഷിക്കാന്‍ കര്‍ഷകനായ പിതാവ് അസീസിന് സാമ്പത്തികശേഷിയുമില്ല. ജില്ലാശുപത്രിയില്‍ സന്ദര്‍ശനത്തിന് എത്തിയ ആരോഗ്യ വകുപ്പ് മന്ത്രിയോട് കുടുംബം പ്രശ്നങ്ങൾ പറഞ്ഞു. റിസ്വാന് വൈകാതെ പുതിയ ശ്രവണസഹായി ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.