ചിറക്കലില്‍ 60 പേര്‍ക്ക് കൂടി ലൈഫ് ഭവനം

post

കണ്ണൂർ ചിറക്കല്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ 60 വീടുകളുടെ താക്കോല്‍ സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ കൈമാറി. വീടില്ലാത്തവന്റെ വേദന തിരിച്ചറിഞ്ഞ സര്‍ക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 359000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയ സര്‍ക്കാരാണ് ഇവിടെയുള്ളത്. ഇത് വിപ്ലവകരമായ നേട്ടമാണ്. ലോകത്തിലെ ഒരു സര്‍ക്കാരിനും ഇത്തരമൊരു പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ദേശീയ നീതി ആയോഗ് ലൈഫ് പദ്ധതിയെ ഏറെ മികവോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.

2017 -2021 പട്ടിക പ്രകാരം 181 ഭവന രഹിതരാണ് ചിറയ്ക്കൽ പഞ്ചായത്തിലുണ്ടായിരുന്നത്. ഇതില്‍ എഗ്രിമെന്റില്‍ ഏര്‍പ്പെട്ട 115 പേരില്‍ 88 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. 27 വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ലൈഫ് പദ്ധതിയുടെ വിവിധ വിഭാഗങ്ങളിലായി ഇതുവരെ 3.5 കോടി രൂപയുടെ ധനസഹായം നല്‍കി. ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ സ്ഥലം കണ്ടെത്തി. ഭൂമിയില്ലാത്തതും ഭൂമിയുള്ളതുമായ പട്ടികജാതി വിഭാഗക്കാര്‍ക്ക് എസ് സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സ്ഥലവും ഫണ്ടും ലഭ്യമാക്കി.

രാജാസ് യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വി ഇ ഒ വി സി സന്ധ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി സതീശന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി കെ മോളി, എന്‍ ശശീന്ദ്രന്‍, കെ വത്സല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഒ ചന്ദ്രമോഹനന്‍, പഞ്ചായത്ത് അംഗം കസ്തൂരിലത, സെക്രട്ടറി പി വി രതീഷ് കുമാര്‍, അസി.സെക്രട്ടറി വി എ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.