സഹകരണ സംഘം ജീവനക്കാരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് എംപ്ലോയിസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘം ജീവനക്കാരുടേയും സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബോർഡുകളിലെ ജീവനക്കാരുടേയും മക്കൾക്കുള്ള ക്യാഷ് അവാർഡ് വിതരണം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏവർക്കും പ്രാപ്യമായ സംസ്ഥാനമാണു കേരളമെന്നും വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ യാത്ര അർപ്പണബോധത്തിന്റെയും പുതുമയുടെയും മികവിന്റെ അക്ഷീണമായ അന്വേഷണത്തിന്റെയും കഥയാണെന്നും മന്ത്രി പറഞ്ഞു.
കേവലം സാക്ഷരതയ്ക്കപ്പുറമാണു കേരളത്തിന്റെ നേട്ടങ്ങളെന്നു മന്ത്രി പറഞ്ഞു. ഉയർന്ന വിദ്യാർഥി-അധ്യാപക അനുപാതമാണ് സംസ്ഥാനത്തുള്ളത്. ഓരോ കുട്ടിക്കും മികവ് പുലർത്താൻ ആവശ്യമായ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നു കേരളം ഉറപ്പാക്കുന്നു. വിദ്യാഭ്യാസത്തോടുള്ള കേരളത്തിന്റെ പ്രതിബദ്ധത സാമൂഹ്യമേഖലയിലെ നിക്ഷേപത്തിലും പ്രകടമാണ്. സംസ്ഥാനത്തിന്റെ ബജറ്റിന്റെ ഗണ്യമായ ഒരു ഭാഗം പൗരന്മാരുടെ ക്ഷേമത്തിനും ബൗദ്ധിക വളർച്ചയ്ക്കും മുൻഗണന നൽകി വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി നീക്കിവച്ചിരിക്കുന്നു. ഈ സമഗ്രമായ സമീപനം വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം മാത്രമല്ല, ശരിയായ പോഷകാഹാരവും ആരോഗ്യപരിരക്ഷയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതായും മന്ത്രി പറഞ്ഞു.
വെൽഫെയർ ബോർഡിൽ പരമാവധി അംഗങ്ങളെ ചേർക്കുന്ന പദ്ധതിയുടെ ഭാഗമായി പുതുതായി അംഗത്വമെടുക്കുന്ന സഹകരണ സംഘം ജീവനക്കാരെ കുടിശിക വിഹിതം ഒഴിവാക്കി അംഗങ്ങളാക്കുന്ന മെമ്പർഷിപ് ക്യാംപെയിനിന്റെ ഉദ്ഘാടനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി. ജോയ് എം.എൽ.എ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് എംപ്ലോയിസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.