ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ തേനീച്ചവളർത്തൽ ഉപകരണനിർമ്മാണ യൂണിറ്റ് കളവംകോടത്ത്

ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ തേനീച്ചവളർത്തൽ ഉപകരണ നിർമ്മാണ യൂണിറ്റ് ആലപ്പുഴ ജില്ലയിലെ കളവംകോടത്ത് ആരംഭിക്കുന്നു. തേനീച്ചവളർത്തൽ പദ്ധതിയുടെ വിപുലീകരണത്തിൻറെ ഭാഗമായി നാഷണൽ ബീ കീപ്പിംഗ് & ഹണി മിഷന്റെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന തേനീച്ചവളർത്തൽ ഉപകരണനിർമ്മാണ യൂണിറ്റാണ് ചേർത്തല കളവംകോടത്ത് ആരംഭിക്കുന്നത്. തേനിച്ചവളർത്തൽ ഉപകരണങ്ങളായ തേനീച്ചകൂടുകൾ, തേനെടുപ്പുയന്ത്രം, പുകയന്ത്രം, തേനടക്കത്തി, മുഖാവരണി, പെട്ടിക്കാൽ, റാണിക്കൂട്, റാണി വാതിൽ, ഡിവിഷൻ ബോർഡ് എന്നിവ നിർമ്മിച്ച് കർഷകർക്ക് വിപണനം ചെയ്യുന്നതിനുള്ള പദ്ധതിയാണിത്.
ഹോർട്ടികോർപ്പ് തേനീച്ചവളർത്തൽ ഉപകരണനിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 20 ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ അധ്യക്ഷത വഹിക്കും. സംസ്ഥാന അവാർഡ് ലഭിച്ച തേനീച്ചകർഷകരെ ചടങ്ങിൽ ആദരിക്കും. വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി ഉപകരണങ്ങളുടെ ആദ്യവില്‌പന നടത്തും. കേന്ദ്ര സംസ്ഥാന തേനിച്ചവളർത്തൽ പദ്ധതികൾ നടപ്പിലാക്കുന്നതിനും തേനീച്ച വളർത്തൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി തെരെഞ്ഞെടുത്തിരിക്കുന്ന സംസ്ഥാന നിർദിഷ്‌ട നോഡൽ ഏജൻസിയാണ് ഹോർട്ടികോർപ്പ്.
പരിപാടിയോടനുബന്ധിച്ച് ചേർത്തല ടൗൺ ഹാളിൽ ഒക്ടോബർ 20, 21 തീയതികളിൽ തേനീച്ചവളർത്തൽ എന്ന വിഷയത്തിൽ സംസ്ഥാനതല സെമിനാർ നടക്കും. സെൻട്രൽ ബീ റിസർച്ച് & ട്രെയിനിംഗ് സെൻ്റർ പൂനെ, നാഷണൽ ഡയറി ഡെവലപ്മെൻ്റ് ബോർഡ്, കേരള കാർഷിക സർവ്വകലാശാല, തമിഴ്‌നാട് കൃഷിവകുപ്പ്, ഗവ.ആയുർവേദ ഹോസ്‌പിറ്റൽ എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ സെമിനാറിൽ ക്ലാസ്സുകൾ നയിക്കും.