ആര്‍ദ്രം ആരോഗ്യം: ഇടുക്കി ജില്ലയിലെ ആശുപത്രികളുടെ സന്ദര്‍ശനം പൂര്‍ത്തിയായി

post

ആശുപത്രികളിലെ സേവനങ്ങള്‍ പൂര്‍ണതോതില്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കണം : മന്ത്രി വീണാ ജോര്‍ജ്

പീരുമേട് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പൂര്‍ണതോതില്‍ പ്രവർത്തനം ആരംഭിക്കും

ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ ആശുപത്രികളുടെ സന്ദർശനത്തിന് ശേഷം ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ആശുപത്രികളിലെ സേവനങ്ങള്‍ പൂര്‍ണതോതില്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകണമെന്ന് മന്ത്രി പറഞ്ഞു. പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ സജ്ജമാക്കിയ ആധുനിക സൗകര്യങ്ങളോട് കൂടിയ ലേബര്‍ റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 10 വര്‍ഷമായ എക്‌സ്‌റേ മെഷീന്‍ അടിയന്തിരമായി മാറ്റണം . സി.എസ്.ആര്‍. ഫണ്ടുപയോഗിച്ച് പോര്‍ട്ടബിള്‍ എക്‌സ്‌റേ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റ് ഉടൻ ആരംഭിക്കുമെന്നും ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ ഉണ്ടാകേണ്ട പരമാവധി സൗകര്യങ്ങള്‍ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രികളില്‍ ഇ ഹെല്‍ത്ത് അടിയന്തരമായി നടപ്പിലാക്കണം.തൊടുപുഴ ആശുപത്രിയിലെ പുതിയ കെട്ടിടം പൂര്‍ണതോതില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനസജ്ജമാക്കണം. നെടുങ്കണ്ടം ആശുപത്രിയില്‍ 37.87 കോടി രൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. അടിമാലി ആശുപത്രിയില്‍ സിസിയു സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. തിങ്കളാഴ്ച മുതല്‍ 24 മണിക്കൂറും ഫാര്‍മസി പ്രവർത്തിക്കണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി. ഫയര്‍ എന്‍ഒസി ലഭ്യമാക്കി ഒരു മാസത്തിനകം ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കണം. കട്ടപ്പന ആശുപത്രിയില്‍ നവംബര്‍ ഒന്നു മുതല്‍ രണ്ടാമത്തെ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കണം. നോഡല്‍ ഓഫീസര്‍മാര്‍ യോഗം വിളിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യണം. ആശുപത്രിപത്രികളുടെ പരിസരത്ത് സ്വകാര്യ പ്രാക്ടീസിനായുള്ള ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കി.


'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഇടുക്കി ജില്ലയിലെ അടിമാലി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, നെടുങ്കണ്ടം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. തൊടുപുഴ ആശുപത്രിയിൽ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു.


എം എൽ എ വാഴൂർ സോമൻ, അഴുത ബ്ലോക്ക് പ്രസിഡന്റ് സി. മാലതി, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഉഷ ,ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മനോജ് എൽ, ഡെപ്യുട്ടി ഡി.എം.ഒ ഡോ. സുരേഷ് വർഗീസ്.എസ്, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് കെ , വിവിധ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.