16 കുടുംബങ്ങൾക്ക് തണലൊരുങ്ങി; വള്ളിയേക്കാട് ഫ്ലാറ്റ് സമുച്ചയം നാടിന് സമർപ്പിക്കുന്നു

post

കോഴിക്കോട് നഗരസഭ ഭൂരഹിത– ഭവന രഹിതർക്കായി 'കോഴിക്കോടിന്റെ സ്നേഹക്കൂട്' പദ്ധതിയിൽ ഉൾപ്പെടുത്തി പണിത ആദ്യ ഫ്ലാറ്റ് സമുച്ചയം നാടിന് സമർപ്പിക്കുന്നു. കോഴിക്കോട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 16-ആം വാർഡിലെ മൂഴിക്കൽ വള്ളിയേക്കാട് 16 പട്ടികജാതി കുടുംബങ്ങൾക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയമാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയത്. ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 14ന് വൈകുന്നേരം നാല് മണിക്ക് പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും.

2.2 കോടി രൂപയാണ് പദ്ധതി ചെലവ്. രണ്ട് കിടപ്പു മുറികളും ഒരു അടുക്കളയും ഒരു ഹാളും ഉൾപ്പെടുന്നതാണ് ഓരോ യൂണിറ്റിന്റെയും സൗകര്യം. സംസ്ഥാന സർക്കാറിന്റെ “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിനിൽ ഉൾപ്പെടുത്തി നഗരസഭ ആവിഷ്ക്കരിച്ച പദ്ധതിയാണ് 'കോഴിക്കോടിന്റെ സ്നേഹക്കൂട്'. ഒരു വർഷത്തിനകം പദ്ധതിയിൽ ഉൾപ്പെട്ട 1000 ഗുണഭോക്താക്കൾക്ക് 1000 വീടുകൾ നിർമ്മിച്ചു നൽകുന്നതിനാണ് നഗരസഭ കൗൺസിൽ തീരുമാനം. ഇതിന്റെ ഭാഗമായി ബേപ്പൂരിൽ ഒന്നര ഏക്കറിൽ നൂറോളം പേർക്ക് ഫ്ലാറ്റ് സമുച്ചയം പണിയുന്നതിനുള്ള പദ്ധതി അന്തിമ ഘട്ടത്തിലാണ്.

നഗരസഭ ഇതുവരെ ഭവനരഹിതരായ 4823 ഗുണഭോക്താക്കൾക്കുള്ള പദ്ധതിക്ക് അംഗീകാരം നേടുകയും 4323 ഗുണഭോക്താക്കൾ നഗരസഭയുമായി കരാറിൽ ഏർപ്പെട്ട് ഭവനത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. 2500 ഓളം ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ എല്ലാവർക്കും അടച്ചുറപ്പുള്ള ഭവനം എന്ന ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിന് നഗരസഭ പ്രത്യേക പരിഗണനയാണ് നൽകുന്നത്. 'കോഴിക്കോടിന്റെ സ്നേഹക്കൂട്' പദ്ധതിയിൽ നഗരത്തിലെ ഉദാരമതികളായ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടു കൂടി 1000 വീടുകളാണ് പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്.