ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

വാത്തിക്കുടി, കൊന്നത്തടി ഗ്രാമപഞ്ചായത്തുകളില്‍ സമഗ്ര ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികള്‍
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ഇടുക്കി ജില്ലയിലെ വാത്തിക്കുടി, കൊന്നത്തടി ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര ഗ്രാമീണ ഭവന കുടിവെള്ള പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 18 ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെയുള്ള 70.55 ലക്ഷം ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം ഉറപ്പാക്കുന്ന ദൗത്യമാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിവെള്ള പദ്ധതികള്‍ക്കായി ജില്ലയില്‍ 2757 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ഇടുക്കി നിയോജക മണ്ഡലത്തില്‍ മാത്രം 715 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു. ഡാമുകളില്‍ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുന്ന ബൃഹത് പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്നും സമയ ബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിക്കായി കൊന്നത്തടി പഞ്ചായത്തില്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കിയ 7 കുടുംബങ്ങള്‍ക്ക് പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗജന്യമായി കുടിവെള്ളം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ജില്ല നേരിടുന്ന വലിയ പ്രതിസന്ധിയാണ് പട്ടയ ഭൂപ്രശ്നങ്ങള്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വ്യത്യസ്തങ്ങളായ പട്ടയ-ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നിയമ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. നിയമ ഭേദഗതി ബില്‍ ഐക്യകണ്ഠമായാണ് നിയമസഭയില്‍ പാസായത്. നിരന്തര ഇടപെടലുകളെ തുടര്‍ന്നാണ് നിയമ നിര്‍മ്മാണം സാധ്യമായത്. ഇതിലൂടെ 2023 വരെയുള്ള പട്ടയഭൂമിയിലെ എല്ലാ നിര്‍മിതികളും ഔദ്യോഗികമായി ക്രമവത്കരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ശാസ്ത്ര മേളയുടെ ലോഗോ പ്രകാശനവും വാത്തിക്കുടിയിലെ യോഗത്തില്‍ മന്ത്രി നിര്‍വഹിച്ചു. നവംബര്‍ 10, 11 തീയതികളിലാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്.
വാത്തിക്കുടി ഗ്രാമപഞ്ചായത്ത്
വാത്തിക്കുടി ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പ്രവൃത്തികളുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. പദ്ധതിയിലൂടെ വാത്തിക്കുടി പഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി ശുദ്ധമായ കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. 111.66 കോടി രൂപയുടെ പദ്ധതി പ്രകാരം വിവിധ പ്രദേശങ്ങളില്‍ 237.3 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് 5683 ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കും.
പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കല്‍, സംഭരണ ടാങ്കുകളുടെ നിര്‍മ്മാണം, പ്രധാന പൈപ്പ് ലൈനുകളുടെ സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇടുക്കി ഡാമില്‍ ഫ്‌ളോട്ടിംഗ് പമ്പ് ഹൗസ് നിര്‍മ്മിച്ച് പമ്പ് ചെയ്യുന്ന വെള്ളം ചെറുതോണിയില്‍ പുതിയതായി സ്ഥാപിക്കുന്ന 35 എംഎല്‍ഡി (ദശലക്ഷം ലിറ്റര്‍ ദിവസവും) ശുദ്ധീകരണശാലയില്‍ ശുദ്ധീകരിച്ച് മുരിക്കാശ്ശേരി, ഉദയഗിരി എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന സംഭരണ ടാങ്കുകളില്‍ എത്തിച്ച് അവിടെ നിന്നും വീടുകളിലേക്കെത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കൊന്നത്തടി ഗ്രാമപഞ്ചായത്ത്
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ഗാര്‍ഹിക കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി കുടിവെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 146.86 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. കൊന്നത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വിതരണ ശൃംഖല സ്ഥാപിച്ച് 7863 വീടുകളില്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കുകയാണ് ലക്ഷ്യം.
പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കല്‍, പൊന്മുടി ഡാമില്‍ ഫ്‌ളോട്ടിങ് പമ്പ് ഹൗസ് സ്ഥാപിക്കല്‍, ജല ശുദ്ധീകരണ ശാലയുടെ നിര്‍മ്മാണം, ജല സംഭരണികളുടെ നിര്‍മ്മാണം, പ്രധാന പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. പൊന്‍മുടി ഡാമില്‍ ഫ്‌ളോട്ടിങ് പമ്പ് ഹൗസ് സ്ഥാപിച്ച് ജലം ശേഖരിച്ച് പൊന്‍മുടി-നാടുകാണിക്ക് സമീപം പുതുതായി നിര്‍മ്മിക്കുന്ന പ്രതിദിനം 22 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാലയിലെത്തിക്കും. തുടര്‍ന്ന് ജലം ശുദ്ധീകരിച്ച് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്ന 15 ജല സംഭരണികളില്‍ എത്തിക്കും. അവിടെ നിന്ന് 198 കിലോമീറ്റര്‍ നീളത്തില്‍ വിതരണ ശൃംഖലകള്‍ സ്ഥാപിച്ച് 7863 കുടിവെള്ള കണക്ഷനുകള്‍ നല്‍കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.