കോഴിക്കോട് ജില്ലയില്‍ നിപ; പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്

post

കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച ഒരാള്‍ക്കും ചികിത്സയിലുള്ള രണ്ടു പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിള്‍ പരിശോധനാഫലം ലഭിച്ചതോടെയാണ് നിപ സ്ഥിരീകരിച്ചത്.

സെപ്റ്റംബർ 11ന് രാത്രി സ്വകാര്യാശുപത്രിയിൽ മരിച്ച 40 വയസ്സുകാരന്റെ മൃതദേഹത്തിൽ നിന്ന് രേഖരിച്ച സാംപിളാണ് പോസിറ്റീവായി കണ്ടത്. കൂടാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരനും, 25 വയസ്സുകാരനും പോസിറ്റീവ് ആണെന്നു കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ 7 പേരാണ് ചികിത്സയിലുള്ളത്. മരിച്ച രണ്ട് പേരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരുണ്ട്. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേരാണ് ഉള്ളത്. ഇതില്‍ 127 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ബാക്കി 31 പേര്‍ വീട്ടിലും പരിസരത്തും ഉള്ളവരാണ്. രണ്ടാമത്തെയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്ന് കേന്ദ്രസംഘങ്ങള്‍ നാളെ സംസ്ഥാനത്ത് എത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്ത് മൊബൈല്‍ ലാബും സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും. നിപ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ളവരെ കണ്ടെത്താന്‍ ഇവര്‍ ചികിത്സ തേടിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. പൊലീസിന്റെ കൂടി സഹായം തേടും. നിപ ബാധിതരുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിക്കും.

വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ വവ്വാലുകളുടെ ആവാസകേന്ദ്രം സംബന്ധിച്ച് സര്‍വേ നടത്തും. ഇതുസംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പും സര്‍ക്കാരും നല്‍കും. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിമാരായ വീണാ ജോര്‍ജ്, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ആളുകളില്‍ പരിഭ്രാന്തി ഉണ്ടാവുന്ന തരത്തിലുള്ള വാര്‍ത്തകള്‍ യാതൊരു കാരണവശാലും നല്‍കരുത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. നിപ ബാധിത പ്രദേശങ്ങളില്‍ എം.എല്‍.എമാരുടെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതായും മന്ത്രി പറഞ്ഞു.