കട്ടപ്പനയില്‍ സപ്ലൈകോ ജില്ലാ ഓണം ഫെയർ

post

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ വലയുന്ന മലയാളികള്‍ക്ക് ആശ്വാസമായി സപ്ലൈകോ ഓണം ഫെയര്‍. സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല ഓണം ഫെയര്‍ കട്ടപ്പനയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി ബിനു ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി ഒരുരൂപയുടെ പോലും വിലക്കയറ്റമില്ലാതെ സപ്ലൈകോ വഴി 13 സാധനങ്ങളാണ് സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 28 വരെ രാവിലെ 9 മണി മുതല്‍ രാത്രി 9 വരെയാണ് ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്. ഉത്സവകാല വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനാണ് സപ്ലൈകോ ഓണം ഫെയര്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ഓണം ഫെയറിനു പുറമെ ആഗസ്റ്റ് 23 മുതല്‍ 28 വരെ താലൂക് തല ഫെയറുകളും നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കുന്നുണ്ട്.13 ഇനം സബ്‌സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയില്‍ ഫെയറുകളില്‍ ലഭ്യമാകും. ശീതീകരിച്ച ജര്‍മന്‍ ഹാങ്ങറിലാണ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.

വിലക്കുറവില്‍ ഓണമാഘോഷിക്കാം സപ്ലൈകോയോടൊപ്പം

വമ്പന്‍ ഓഫറുകളും വിലക്കുറവുമായാണ് ഇത്തവണ സപ്ലൈകോ ഓണം ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. നിലവില്‍ സപ്ലൈകോ നല്‍കുന്ന വിലക്കുറവിനേക്കാള്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള 13 ഇനം സാധങ്ങള്‍ക്കാണ് സബ്സിഡി നല്‍കുന്നത്. റേഷന്‍ കാര്‍ഡുമായി എത്തി ഇവ വാങ്ങാം. സബ്‌സിഡി സാധനങ്ങള്‍ക്കു പുറമേ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് നല്‍കുന്ന കോംബോ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ട് പൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതു വിപണിയില്‍ നിന്നും അഞ്ച് രൂപ വിലക്കുറവില്‍ അഞ്ച് ഉത്പന്നങ്ങള്‍ പുതിയതായി സപ്ലൈകോ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. 1000ല്‍ അധികം ഉല്‍പന്നങ്ങളാണ് ഫെയറിലുള്ളത്. ഹോര്‍ടികോര്‍പ്പിന്റെ പച്ചക്കറി ചന്ത, മില്‍മ സ്റ്റാള്‍ എന്നിവയും ഫെയറിന്റെ ഭാഗമാണ്.