മിഷന്‍ ഇന്ദ്രധനുഷ് 5.0: കാസർഗോഡ് ജില്ലയില്‍ തുടക്കമായി

മിഷന്‍ ഇന്ദ്രധനുഷ് സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ യജ്ഞം 5.0 കാസർഗോഡ് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിനിന്റെ ആദ്യ ദിവസത്തില്‍ 55 സെഷനുകളിലായി വാക്‌സിന്‍ എടുക്കാത്ത 505 കുട്ടികളും, 202 ഗര്‍ഭിണികളും വാക്സിന്‍ സ്വീകരിച്ചു.
ആഗസ്റ്റ് 7 മുതല്‍ 12 വരെയും സെപ്തംബര്‍ 11 മുതല്‍ 16 വരെയും ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെയും മൂന്ന് ഘട്ടങ്ങളിലായാണ് വാക്‌സിനേഷന്‍ നടത്തുന്നത്. വിവിധ കാരണങ്ങളാല്‍ ഇതുവരെ വാക്സിനേഷന്‍ എടുക്കാത്ത 39 കുട്ടികള്‍ക്കും വാക്സിന്‍ സ്വീകരിക്കുന്നതില്‍ കാലതാമസം വന്നിട്ടുള്ള 965 കുട്ടികള്‍ക്കും വാക്സിനേഷന്‍ ഷെഡ്യൂള്‍ പ്രകാരം ഈ ആഴ്ചയില്‍ വാക്സിനേഷന്‍ സ്വീകരിക്കേണ്ട 3720 കുട്ടികള്‍ക്കുമാണ് കുത്തിവെപ്പെടുക്കേണ്ടത്.
കുത്തിവെപ്പ് സ്വീകരിക്കുന്നതിന് വിമുഖത കാണിക്കുന്ന പ്രദേശങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ ബോധവത്കരണം നടത്തും.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യദൗത്യം, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് അസിസ്റ്റന്റ് കളക്ടര്‍ ദീലീപ് കെ. കൈനിക്കര നിര്‍വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബുബക്കര്‍ അധ്യക്ഷത വഹിച്ചു.