ഓണം ഖാദി മേളയ്ക്ക് ജില്ലയില്‍ തുടക്കം; 20-30 ശതമാനം വരെ റിബേറ്റ്

post

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള 2023ന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമവ്യവസായ അങ്കണത്തില്‍ എം നൗഷാദ് എം എല്‍ എ നിര്‍വഹിച്ചു. ആധുനികവത്ക്കരണത്തിലൂടെ ഖാദി ഉത്പന്നങ്ങള്‍ കൂടുതല്‍ ജനപ്രീയമായെന്നും ഇതുവഴി വില്പനയില്‍ വര്‍ധനവ് കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത ഖാദി ഗ്രാമവ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനും തൊഴിലാളിക്ഷേമം ഉറപ്പാക്കുന്നതിനുമാണ് ഉത്സവ സീസണുകളില്‍ സര്‍ക്കാര്‍ റിബേറ്റ് നല്‍കുന്നത്. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ കെ സവാദ് ആദ്യ വില്പന നടത്തി. കോട്ടണ്‍, സില്‍ക്ക്, തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെയും പോളിസ്റ്റര്‍, വൂളന്‍ തുണിത്തരങ്ങള്‍ക്ക് 20 ശതമാനവും റിബേറ്റ് ഉണ്ടാകും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, സഹകരണ, പൊതുമേഖല ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ പലിശരഹിത ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. കരുനാഗപ്പള്ളി പുള്ളിമാന്‍ ജങ്ഷനില്‍ സ്‌പെഷ്യല്‍ മേള സജ്ജീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 28 വരെയാണ് മേള.


ഗ്രാമീണ വ്യവസായ ഉത്പ്പന്നങ്ങളായ തേന്‍, ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കരകൗശല ഉത്പന്നങ്ങള്‍ എന്നിവയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഖാദി ബോര്‍ഡ് അംഗം കെ പി രണദിവെ, ഇന്ത്യന്‍ ബാങ്ക് എല്‍ ഡി എം വി ടി അരുണിമ, എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി വി ആര്‍ അജു, എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജെ സുനില്‍ ജോസ്, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി മിനി, സ്റ്റാഫ് സെക്രട്ടറി ഷിഹാബുദ്ദീന്‍, പ്രൊജക്ട് ഓഫീസര്‍ എന്‍ ഹരിപ്രസാദ്, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.