കടിഞ്ഞിമൂല- മാട്ടുമ്മൽ പാലം നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

2024 ഓടെ സംസ്ഥാനത്ത് നൂറ് പാലങ്ങൾ പൂർത്തിയാകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്
കാസർഗോഡ് തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ കടിഞ്ഞിമൂല- മാട്ടുമ്മൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 2024 അവസാനത്തോടെ സംസ്ഥാനത്ത് സർക്കാർ നൂറ് പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 50 പാലങ്ങൾ വിനോദ സഞ്ചാരത്തിനുതകും വിധം ദീപാലങ്കൃതമാക്കും. തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാകും. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനമായ 5600 കോടി രൂപ ചെലവഴിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.
തീരദേശ ടൂറിസത്തിന് സാധ്യത
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തീരദേശ ടൂറിസം പദ്ധതികള്‍ക്ക് സാധ്യതയുണ്ടാക്കുന്ന കടിഞ്ഞിമൂല - മാട്ടുമ്മല്‍ പാലം 13.92 കോടി രൂപ ചിലവഴിച്ചാണ് നിർമിക്കുന്നത്. 11.14 കോടി രൂപ നബാര്‍ഡ് വിഹിതവും 2.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ആണ് . 155 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും ആണ് പാലം രൂപകല്‍പന ചെയ്തിട്ടുള്ളത്. 6 സ്പാനുകള്‍ ഉള്ള പാലത്തിന് ഇരുഭാഗങ്ങളിലുമായി 350 മീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മ്മിക്കും. കടിഞ്ഞിമൂല മാട്ടുമ്മല്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് പാലം പൂര്‍ത്തീകരിക്കുന്നതോടെ നീലേശ്വരം നഗരത്തിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ദൂരം കുറയും.