ഇടുക്കി ജില്ലയില്‍ 11 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടായി

ഡിജിറ്റല്‍ റീ സര്‍വെയില്‍ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി കെ. രാജന്‍
ഇടുക്കി ജില്ലയിലെ 11 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം റവന്യു, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഡിജിറ്റല്‍ റീ സര്‍വെ നടക്കുമ്പോള്‍ കൈവശക്കാരുടെ ഭൂമി നഷ്ടപ്പെടുമെന്ന പ്രചാരണത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് മന്ത്രി പറഞ്ഞു.
റവന്യു വകുപ്പുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിന്റെ പ്രശ്നങ്ങള്‍ സുതാര്യമായും വേഗത്തിലും പരിഹരിക്കാനുള്ള ഇടപ്പെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭൂമിക്ക് കൃത്യമായ രേഖകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ റീ സര്‍വെക്ക് കേരളത്തില്‍ തുടക്കം കുറിച്ചത്. ഭൂവിഷയങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്.
പട്ടയമിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും മുഴുവന്‍ ജനപ്രതിനിധികളും പങ്കെടുക്കുന്ന പട്ടയ അസംബ്ലികള്‍ ആരംഭിച്ചു കഴിഞ്ഞു. പട്ടയ അസംബ്ലികളിലൂടെ ലഭ്യമാകുന്ന പ്രശ്നങ്ങള്‍ പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. അഞ്ചു തലങ്ങളിലായി രൂപീകരിക്കപ്പെടുന്ന ദൗത്യസംഘങ്ങളുടെ സഹായത്തോടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായി ജില്ലയിലെ 11 വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ടായത്. ഉടുമ്പന്‍ചോല താലൂക്കില്‍ ചതുരംഗപ്പാറ, കല്‍ക്കുന്തല്‍, പാറത്തോട്, കരുണാപുരം, ശാന്തന്‍പാറ, ഉടുമ്പന്‍ചോല എന്നീ വില്ലേജ് ഓഫീസുകളും ദേവികുളം താലൂക്കില്‍ മന്നാംകണ്ടം, മാങ്കുളം, വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജ് ഓഫീസുകളും, പീരുമേട് താലൂക്കില്‍ മഞ്ചുമല വില്ലേജ് ഓഫീസുമാണ് നാടിന് സമര്‍പ്പിച്ചത്.
'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ കെട്ടിടത്തിനും 44 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജില്ലയില്‍ 68 വില്ലേജ് ഓഫീസുകളില്‍ 30 വില്ലേജുകള്‍ ഇതോടെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി. ആറെണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷം അഞ്ച് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് കൂടി അനുമതിയായിട്ടുണ്ട്.
ഉടുമ്പന്‍ചോല, ചതുരംഗപ്പാറ വില്ലേജ് ഓഫീസുകള്‍ ഇനി ഒരേ വളപ്പില്‍
ചതുരംഗപ്പാറ പ്രദേശവാസികള്‍ക്ക് ഏറെ ആശ്വാസകരമായ നിമിഷമാണ് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം. ഏറെ നാളത്തെ ദുരിതപൂര്‍ണ്ണമായ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ദുര്‍ഘടമായ പാത താണ്ടി ഇനി വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസിലേക്ക് പോകേണ്ട ആവശ്യമില്ല. ഉടുമ്പന്‍ചോലയില്‍ ഇനി മുതല്‍ ഒരേ വളപ്പില്‍ ഉടുമ്പന്‍ചോല, ചതുരംഗപ്പാറ വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
1956 ലാണ് ചതുരംഗപാറ വില്ലേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. 1984 ല്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഓഫീസ് ഇതുവരെ പ്രവര്‍ത്തിച്ചു പോന്നിരുന്നത്. തമിഴ്നാട് അതിര്‍ത്തിയായ മാന്‍കുത്തിമേട് മുതല്‍ സേനാപതി വരെ നീണ്ടുകിടക്കുന്ന പ്രദേശമാണ് ചതുരംഗപ്പാറ വില്ലേജ് പരിധിയില്‍ വരുന്നത്. വില്ലേജ് ഓഫീസിന്റെ സമീപപ്രദേശങ്ങളില്‍ ജനസാന്ദ്രത കുറവായത് കൊണ്ട് മറ്റു പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകളും ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്നത്. വില്ലേജ് ഓഫീസിലെത്താന്‍ ഉടുമ്പന്‍ചോലയില്‍ എത്തി ഭീമമായ തുക വണ്ടിക്കൂലി നല്‍കണം. പോരാത്തതിന് കാട്ടാന ശല്യം വേറെയും. കൂടാതെ ഫോട്ടോസ്റ്റാറ്റ്, പ്രിന്റ് മുതലായവ ലഭിക്കണമെങ്കില്‍ ഉടുമ്പന്‍ചോലയിലേക്ക് തിരിച്ചെത്തണം.
കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഓഫീസ് ആയതുകൊണ്ട് തന്നെ മോഷണശ്രമങ്ങളും മുന്‍കാലത്ത് നടന്നിരുന്നു. പുതിയ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആകുന്നതോടെ അസൗകര്യങ്ങളെല്ലാം മറികടന്ന് ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാവും. ഉടുമ്പന്‍ചോല സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ വരവോടെ ഉടുമ്പന്‍ചോലയുടെ പ്രാദേശികവികസനത്തിൽ ഒരേട് കൂടി ചേര്‍ക്കപ്പെടും.
സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ പൊതുജനങ്ങള്‍ക്കുള്ള ഇരിപ്പിടം, ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമമുറി, ശൗചാലയം, ഓഫീസ് ക്യാബിന്‍, ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള മുറി, സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകള്‍, സെര്‍വര്‍ റൂം, റെക്കോര്‍ഡ് റൂം, അംഗപരിമിതര്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇനി കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതമായി വില്ലേജ് ഓഫീസ് സേവനങ്ങള്‍ ലഭ്യമാകുമെന്നതില്‍ ഏറെ സന്തോഷത്തിലാണ് പ്രദേശവാസികള്‍.
ഊരു കടന്നെത്തും ഇനി സ്മാര്‍ട്ട് സേവനങ്ങള്‍
ജില്ലയിലെ പുതിയ സ്മാര്‍ട്ട് വില്ലേജുകളുടെ പട്ടികയില്‍ വട്ടവടയും കൊട്ടക്കാമ്പൂരും ഇടംപിടിച്ചു. വര്‍ഷങ്ങളായി പഴയ കെട്ടിടത്തിലായിരുന്നു ഇരു വില്ലേജ് ഓഫീസുകളും പ്രവര്‍ത്തിച്ചിരുന്നത്. പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സേവനങ്ങള്‍ക്കായി തുറന്ന് നല്‍കുമ്പോള്‍ വട്ടവടയെന്ന ഗ്രാമത്തിന് പുതിയ ഉണര്‍വാണ് അത് നല്‍കുക.
പഴത്തോട്ടം, കോവില്ലൂര്‍, ഊര്‍ക്കാട്, വട്ടവട ഊര് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വട്ടവട വില്ലേജ് ഓഫീസില്‍ സേവനങ്ങള്‍ക്കായി ദിനംപ്രതി എത്തുന്നത്. കൊട്ടാക്കാമ്പൂര്‍ ഊര്, തട്ടംമ്പാറ, ചിലന്തിയാര്‍, ആദിവാസി കുടികളായ സ്വാമിയാറളക്കുടി, വല്‍സപ്പെട്ടിക്കുടി, കൂടെല്ലാര്‍ക്കുടി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കൊട്ടാക്കാമ്പൂര്‍ വില്ലേജ് ഓഫീസിലെ സേവനങ്ങള്‍ക്കും എത്തുന്നു. കൊട്ടക്കാമ്പൂരില്‍ നിന്നും 10 കിലോമീറ്ററിലധികം ദൂരെയുള്ള കടവരി മേഖലയിലെ 80തോളം കുടുംബങ്ങളും കൊട്ടക്കാമ്പൂര്‍ വില്ലേജ് ഓഫീസിനെ ആശ്രയിക്കുന്നുണ്ട്. 25 മുതല്‍ 50 വരെ സര്‍ട്ടിഫിക്കറ്റുകളാണ് ശരാശരി ഓരോ ദിവസവും ഇരുവില്ലേജ് ഓഫീസുകളില്‍ നിന്നും നല്‍കുന്നത്. വിദൂര പ്രദേശങ്ങളില്‍ നിന്നും വിവിധ ഊരുകളില്‍ നിന്നുമടക്കം നിരവധി ആളുകള്‍ എത്തുന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ പുതിയ കെട്ടിടങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാകും.
മഞ്ചുമല വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ട്
കാലങ്ങളായി സ്ഥല പരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും മൂലം പ്രതിസന്ധി അനുഭവിച്ചിരുന്ന മഞ്ചുമല വില്ലേജ് ഓഫീസിനും ശാപമോക്ഷം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് മഞ്ചുമല വില്ലേജ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. പീരുമേട് ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളും വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ പകുതിയോളം വാര്‍ഡുകളുമടങ്ങുന്നതാണ് മഞ്ചുമല വില്ലേജ് ഓഫീസിന്റെ പരിധി.
കാലപ്പഴക്കവും സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യക്കുറവുകളും മൂലം വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴാണ് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം എന്ന ആവശ്യമുയര്‍ന്നത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വണ്ടിപ്പെരിയാര്‍ മഞ്ചുമല വില്ലേജ് ഓഫീസും സ്മാര്‍ട്ട് വില്ലേജ് ഓഫീസായി നിര്‍മാണം പൂര്‍ത്തീകരിച്ചത്. സര്‍ക്കാര്‍ ഓഫീസുകളും സേവനങ്ങളും സ്മാര്‍ട്ട് ആകുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ അതിവേഗം ലഭ്യമാകും.