ബസ്സുകൾ ജൂലൈ 21 മുതൽ ചെർക്കള സ്റ്റാൻഡിൽ പ്രവേശിക്കണം

എം.എൽ.എയും കളക്ടറും ചെർക്കള ബസ് സ്റ്റാൻഡ് പരിസരം സന്ദർശിച്ചു
കാസർഗോഡ് ജില്ലയിലെ ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റിലേക്ക് ബസ്സുകൾ പ്രവേശിക്കാത്തതു സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിനായി എന്‍.എ നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റ് പരിസരം സന്ദര്‍ശിച്ചു. പുതിയ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കാതെ പോകുന്ന ബസ്സുകളെ തിരിച്ചറിയാനും സുരക്ഷ ഉറപ്പുവരുത്താനും വേണ്ടി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് നിര്‍ദ്ദേശം നല്‍കി. ബസ്സുകള്‍ റിവേഴ്സായി തിരിക്കാതെ ബാരിക്കേഡ് വെച്ച് ബസ്സുകള്‍ തിരിച്ചുപോകാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന രണ്ടു വശത്തെയും റോഡുകളില്‍ അടിയന്തിരമായി അറ്റുകുറ്റപ്പണികള്‍ നടത്താന്‍ പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തി. ജില്ലാ പോലീസ് ചീഫുമായി ബന്ധപ്പെട്ട് ബസ് സ്റ്റാന്റില്‍ പോലീസ് എയ്ഡ് പോസ്റ്റ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ജൂലൈ 21 മുതല്‍ എല്ലാ ബസ്സുകളും സ്റ്റാന്റിലേക്ക് വരാന്‍ ബസ് ഓണേഴ്‌സ് പ്രതിനിധികള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ബസ്സുകള്‍ ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റില്‍ കയറാതെ സര്‍വ്വീസ് നടത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ബസ്സ് ഓണേഴ്‌സ് പ്രതിനിധികളുമായി കളക്ടറുടെ നേതൃത്വത്തില്‍ രാവിലെ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ ബസ്സ് സ്റ്റാന്റ് പരിസരം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സന്ദര്‍ശിക്കുമെന്ന് കളക്ടര്‍ പറഞ്ഞിരുന്നു.