കൊയിലാണ്ടി നഗരസഭയുടെ കുടിവെള്ള പദ്ധതി പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക്

post

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. കുടിവെള്ളത്തിന് ഏറ്റവും ദുരിതമനുഭവിക്കുന്ന നഗരസഭയുടെ തീരദേശ മേഖലയിലെയും മലയോരത്തിന്റെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ പോകുന്ന പദ്ധതിയാണ് അവസാനഘട്ട പ്രവൃത്തിയിലേക്ക് നീങ്ങുന്നത്. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഇടപെടലിലൂടെയാണ് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്ക് വേഗത കൈവരിച്ചത്.

കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന്റെ ആദ്യഘട്ട പ്രവൃത്തിയുടെ ഭാഗമായി കിഫ് ബി മുഖേന 85 കോടി രൂപ ചെലവിട്ട് നഗരസഭയിൽ മൂന്ന് ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. വലിയ മലയിലും, കോട്ടക്കുന്നിലും സിവിൽ സ്റ്റേഷന് സമീപമുള്ള വാട്ടർ അതോറിറ്റിയുടെ ഓഫീസിന് മുകളിലായുമാണ് വാട്ടർ ടാങ്ക് സ്ഥാപിച്ചത്. ഇതിൽ വലിയ മലയിലെയും കോട്ടക്കുന്നിലെയും ടാങ്കുകൾ 17 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ളതും വാട്ടർ അതോറിറ്റി ഓഫീസിലേത് 23 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്നതുമാണ്. പെരുവണ്ണാമൂഴിയിൽ നിന്നും ടാങ്കുകളിലേക്ക് വെള്ളം എത്തിക്കാനുള്ള പ്രധാന പൈപ്പ്ലൈൻ സ്ഥാപിക്കലും ഇതിനോടകം പൂർത്തിയായി.

കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിലവിൽ സ്ഥാപിച്ചു കഴിഞ്ഞ ടാങ്കുകളിൽ നിന്ന് നഗരസഭയുടെ പല ഭാഗങ്ങളിലേക്കായ് ജലവിതരണ ശൃംഖല പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കേണ്ടതുണ്ട്. ഇതിനായി 120 കോടി രൂപയുടെ കിഫ്ബി പദ്ധതിക്ക് സാമ്പത്തിക അനുമതിയും ലഭിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയിൽ നിന്നും സാങ്കേതിക അനുമതി കിട്ടുന്നതോടെ ഈ പ്രവൃത്തിയും വേഗത്തിലാകും. നിലവിൽ സാങ്കേതിക അനുമതി വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനിയറുടെ പരിഗണയിലാണുള്ളത്. സാങ്കേതിക അനുമതിയായാൽ ഉടൻ ടെണ്ടർ വിളിക്കാനുള്ള നടപടികൾ തുടങ്ങും.

നഗരസഭാ പരിധിയിൽ 20000 വീടുകളിൽ ജലവിതരണം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. നഗരസഭകളിൽ നടപ്പിലാക്കുന്ന അമൃത് പദ്ധതിയ്ക്ക് കീഴിലും ഫണ്ട് ഇതിനായ് മാറ്റിവെച്ചിട്ടുണ്ട്. 20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 15000 ഗാർഹിക കണക്ഷൻ നൽകാൻ ഈ തുക ഉപയോഗപ്പെടുത്തും. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ബാക്കി വരുന്ന 5000 ഗാർഹിക കണക്ഷനുകൾ കിഫ്ബിയുടെ 120 കോടി പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കും.

കൊയിലാണ്ടി നഗരസഭയുടെ തീരപ്രദേശങ്ങളിൽ വേനൽക്കാലമായാൽ ഒരിറ്റു കുടിവെള്ളത്തിനായി നഗരസഭ കുടിവെള്ള ടാങ്കർ ലോറികൾ മാത്രമായിരുന്നു ഏകാശ്രയം. നഗരസഭയുടെ മറ്റു ഭാഗങ്ങളിലും മലയോര പ്രദേശത്തും കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. ഈ പ്രശ്‌നത്തിനാണ്

സർക്കാർ ധനസഹായം വഴി സമ്പൂർണ പരിഹാരമാകാൻ പോകുന്നത്. അടുത്ത വർഷം വേനൽക്കാലത്തിന് മുമ്പായി തന്നെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇതോടെ നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് സമ്പൂർണ പരിഹാരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ പദ്ധതി യാഥാർത്ഥ്യമാക്കാൻ ദ്രുതഗതിയിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.