ഇടുക്കി എഞ്ചിനീയറിംഗ് കോളേജിന് ദേശീയ അംഗീകാരം

ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (എന്‍.ബി.എ) അംഗീകാരം ലഭിച്ച ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച അനുമോദനയോഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. രാജ്യന്തര നിലവാരമുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെ തുടര്‍ച്ചയായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിലവിലെ തൊഴില്‍ സംരംഭങ്ങള്‍ക്ക് പ്രാപ്യമായ ഉന്നതവിദ്യാഭ്യാസനയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് എഞ്ചിനിയറിംഗ് കോളേജ് ഇന്നത്തെ നിലയില്‍ എത്തിയത്. തുടര്‍ന്നും കോളേജിന്റെ വികസനത്തിന് ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി ഉറപ്പു നല്‍കി.
സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മികവ് പുലര്‍ത്തുന്ന ഇടുക്കി എഞ്ചിനീയറിംഗ് കോളേജിന് ജൂണിലാണ് ദേശീയ അംഗീകാരമായ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ ലഭിച്ചത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ ബി.ടെക് എഞ്ചിനീയറിംഗ് പ്രോഗ്രാമുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
യോഗത്തില്‍ എന്‍.ബി.എ അംഗീകാര സര്‍ട്ടിഫിക്കറ്റ് വിതരണവും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുള്ള മൊമന്റോ വിതരണവും മന്ത്രി നിര്‍വഹിച്ചു. കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.