കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് പുതുപ്രതീക്ഷ; പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സംഘമെത്തും

post

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ കവ്വായി കായലിലെ കല്ലുമ്മക്കായ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും പഠിക്കുവാന്‍ ഫിഷറീസ് വകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥ സംഘമെത്തും. എം.രാജഗോപാലന്‍ എം.എല്‍.എ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്. ഈ മേഖലയിലെ സാധ്യതകളും പ്രതിസന്ധികളും പഠിക്കുന്നതിനൊപ്പം കര്‍ഷകര്‍ നല്‍കിയ അപേക്ഷകളില്‍ പരിഹാരം കണ്ടെത്താനുമായാണ് ഉദ്യോഗസ്ഥസമിതി രൂപീകരിക്കുക. രണ്ട് മാസത്തിനുള്ളില്‍ വിദഗ്ധസംഘത്തിന്റെ പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി എം.എല്‍.എ അറിയിച്ചു.

സ്വകാര്യ വ്യക്തികള്‍, പുരുഷ സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കവ്വായി കായലില്‍ കല്ലുമ്മക്കായ കൃഷി ഇറക്കുന്നത്. വലിയപറമ്പ്, പടന്ന, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ പഞ്ചായത്തുകളിലെ രണ്ടായിരത്തില്‍പരം മത്സ്യതൊഴിലാളികളും കര്‍ഷക കൂട്ടായ്മകളും കുടുംബശ്രീ സംഘങ്ങളുമാണ് കവ്വായി കായലില്‍ കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ കല്ലുമ്മക്കായ കൃഷിയില്‍ ഏര്‍പ്പെടുന്ന പ്രദേശമെന്ന ഖ്യാതി നേടിയ കവ്വായിയില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വ്യാപകകൃഷി നാശം സംഭവിക്കുകയും കര്‍ഷകര്‍ക്ക് വലിയ രീതിയില്‍ സാമ്പത്തികനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. കല്ലുമ്മക്കായ വിലയിലെ അസ്ഥിരതയും കല്ലുമ്മക്കായ വിത്തിന്റെ വിലവര്‍ധനയും ബാങ്ക് വായ്പയെടുത്തതുള്‍പ്പെടെ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വിദഗ്ധസംഘത്തിന്റെ പഠനത്തിന് ശേഷം ഇക്കാര്യങ്ങളില്‍ പരിഹാരമുണ്ടാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.