വനമഹോത്സവത്തിന് രുചി പകരാൻ വനവിഭവങ്ങളുടെ ഭക്ഷ്യമേള

ഇടുക്കി ജില്ലയിലെ തേക്കടിയില്‍ നടക്കുന്ന വനമഹോത്സവത്തിന് രുചി പകരാൻ വനവിഭവങ്ങളുടെ ഭക്ഷ്യമേള. സംസ്ഥാനമൊട്ടാകെയുള്ള വനവാസി സമൂഹത്തിന്റെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളില്‍പെട്ട 72 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ ഭക്ഷ്യമേളയാണ് വനമഹോത്സവത്തിന്റെ പ്രധാന ആകർഷണം. ആനവച്ചാല്‍ പാര്‍ക്കിങ്ഗ്രൗണ്ടിലാണ് മേള നടക്കുന്നത്.
ചിന്നാര്‍ വന്യ ജീവിസങ്കേതത്തില്‍നിന്നുള്ള ചിന്നാര്‍ സ്‌പെഷ്യല്‍ താലി മീല്‍സ്, ചിന്നാര്‍ സ്‌പെഷ്യല്‍ ടീ, റാഗി വിഭവങ്ങള്‍ എന്നിവ ഇവിടെ ലഭിക്കും. പെരിയാര്‍ തടാകത്തില്‍ നിന്നും വൈദേശിക മല്‍സ്യ ഇനമായ ആഫ്രിക്കന്‍ മുഷി ഉപയോഗിച്ച് തയാറാക്കിയ അച്ചാര്‍ മേളയുടെ സ്‌പെഷ്യലാണ്. രാവിലെ 6 മണിക്ക് തന്നെ ഭക്ഷ്യമേള ആരംഭിക്കും.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി 1950 മുതല്‍ എല്ലാ വര്‍ഷവും ജൂലൈ ആദ്യവാരം നടത്തിവരുന്ന പ്രചാരണ പരിപാടിയാണ് വനമഹോത്സവം. ' പങ്കാളിത്ത വനപരിപാലനത്തിന്റെ 25 വര്‍ഷങ്ങള്‍' എന്നപ്രമേയത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ വനമഹോത്സവം സംഘടിപ്പിക്കുന്നത്.
പങ്കാളിത്ത വനപരിപാലനത്തിന്റെ 25 വര്‍ഷത്തെ നാള്‍വഴികള്‍ ഉള്‍പ്പെടുത്തിയൊരുക്കുന്ന ഫോട്ടോ പ്രദർശനം തേക്കടി വനശ്രീ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പെരിയാര്‍ തടാകത്തിലെ തനത് മല്‍സ്യങ്ങളുടെ വൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന ആഫ്രിക്കന്‍ മുഷി നിര്‍മാര്‍ജ്ജന യജ്ഞം, തദ്ദേശീയ ഇനം വൃക്ഷത്തെ നടീല്‍, വിതരണം എന്നിവയും ഒരുക്കിയിട്ടുണ്ട്.