ജില്ലയില്‍ ഭക്ഷ്യ ക്ഷാമുണ്ടാകില്ല: കളക്ടര്‍

post

കാസർകോട്: കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ ക്ഷാമുണ്ടാകില്ലെന്നും ഭക്ഷ്യ ധാന്യങ്ങളുമായി അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കയറ്റിറക്ക് തൊഴിലാളികളുടെ ക്ഷാമം നേരിട്ട സാഹചര്യമുണ്ടായിരുന്നെങ്കിലും അത് പരിഹിച്ചു. ഓരോ യൂണിറ്റിലും പകുതി തൊഴിലാളികള്‍ വീതം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യും. കയറ്റിറക്ക് തൊഴിലാളികളുടെ അഭാവമുള്ള സ്ഥലങ്ങളില്‍ പോലീസ് സേവനം ഉപയോഗപ്പെടുത്തും.

ജില്ലയിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെ ബേക്കറികൾ തുറന്നു പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാൽ ബേക്കറി കടകളിൽ ചായ, കോഫി, ഉൾപ്പടെ പാനീയങ്ങൾ വിതരണം ചെയ്യരുത് യാതൊരു കാരണവശാലും കടകളിൽ ആളുകൾ കൂട്ടം കൂടരുത്. ജനങ്ങൾ വീടിനകത്ത് ഇരിക്കണം. അനാവശ്യമായി പുറത്തിറങ്ങരുത്. അവശ്യസാധനങ്ങൾക്ക്  കടകളിൽ എത്തുന്നവർ പോലീസ് നിർദ്ദേശം അനുസരിക്കണം. ക്യൂ പാലിക്കണം. ചിക്കൻ, മട്ടൻ, ബീഫ് സ്റ്റാളുകൾ തുറക്കണം. അവിടെ ആളുകൾ കൂട്ടം കൂടിയാൽ കട അടച്ചുപൂട്ടാൻ നിർദ്ദേശം നൽകുമെന്ന് കളക്ടർ പറഞ്ഞു.

നിയന്ത്രണം ലംഘിച്ച രണ്ട് കൊറോണ ബാധിതര്‍ക്കെതിരെ നടപടി

നിയന്ത്രണം ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൊറോണ ബാധിതരായ രണ്ട് പ്രവസികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും അവര്‍ക്ക് ഇനി വിദേശത്തേക്ക് പോകാന്‍ അനുമതി ലഭിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും നിരവധി നിയമലംഘനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ നടപടിയെടുത്തു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തത്സമയം നടപടിയെടുക്കും. ഇനി അഭ്യര്‍ഥനയില്ലെന്നും നടപടി മാത്രമാണുണ്ടാവുകയെന്നും കളക്ടര്‍ പറഞ്ഞു.