ആലപ്പുഴയിൽ സേവനങ്ങൾ ഇനി സ്മാർട്ടാകും: സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്തു

രണ്ട് വർഷം കൊണ്ട് 1.23 ലക്ഷം പേർക്ക് ഭൂമി നൽകി: മന്ത്രി കെ.രാജൻ
ആലപ്പുഴ ജില്ലയിലെ തഴക്കര, വെട്ടിയാർ, പാലമേൽ, മുട്ടാർ സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനിലൂടെ രണ്ടു വർഷം കൊണ്ട് ഭൂരഹിതരായ 1,23,000 പേർക്ക് ഭൂമി നൽകിയെന്ന് മന്ത്രി പറഞ്ഞു. 1295 കോളനികളിലായി 19,000 പേർക്ക് ഭൂമി നൽകാനായെന്നും അദ്ദേഹം വ്യക്തമാക്കി.
സവിശേഷ തണ്ടപ്പേർ സംവിധാനം നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഭൂമിയില്ലാത്ത ഒരാൾ പോലും ഉണ്ടാവരുതെന്നതാണ് സർക്കാർ നയം. അനധികൃതമായി ഭൂമി കൈവശം വെക്കുന്നവരിൽ നിന്നും പിടിച്ചെടുത്ത് അർഹരായവർക്ക് ഭൂമി നൽകും. നെൽവയൽ, തണ്ണീർത്തട നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസുകളെയാണ്. വില്ലജ് ഓഫീസുകൾ സ്മാർട്ട് ആകുമ്പോൾ സേവനങ്ങളും സ്മാർട്ട് ആക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ഓൺലൈൻ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം ഉണ്ടാക്കാൻ ഇ-സാക്ഷരത പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന റവന്യൂ വകുപ്പിന്റെ എല്ലാ ഓഫീസുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുന്ന രീതിയിലുള്ള പ്രവർത്തനമാണ് വകുപ്പ് നടപ്പാക്കുന്നത്. പാലമേൽ വില്ലേജ് ഓഫീസിന്റെ പരിധിയിലുള്ള ചില പ്രദേങ്ങളിൽ അനധികൃതമായി നടക്കുന്ന മണ്ണെടുപ്പ് വില്ലേജ് തല ജനകീയ സമിതിയിൽ അജണ്ട വെച്ച് ഗൗരവമായി ചർച്ച ചെയ്യണം. കേരളത്തിലെ ഒരു കുന്നും പാടവും അനധികൃതമായി നികത്താൻ കഴിയില്ല എന്ന് ഇന്ത്യയിൽ തന്നെ നിയമത്തിലൂടെ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.
ചുനക്കര വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റുമെന്നും ഈ സാമ്പത്തിക വർഷം തന്നെ അതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.