കാട്ടാക്കടയുടെ വികസനസാധ്യതകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് 'വിഷന്‍ കാട്ടാക്കട'

post

*ഏകദിനശില്പശാല മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പാക്കി വരുന്ന വിവിധ ജനകീയ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച 'വിഷന്‍ കാട്ടാക്കട' ഏകദിന ശില്പശാല തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. 'വിഷന്‍ കാട്ടാക്കട' കേരളത്തിനാകെ മാതൃകയാകണമെന്ന് മന്ത്രി പറഞ്ഞു.

വിഷന്‍ കാട്ടാക്കടയുടെ പ്രത്യേകത, പദ്ധതിയുടെ സമഗ്രതയാണെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ വികസനം ലക്ഷ്യമിട്ട് എല്ലാ മേഖലകളിലുമുള്ള പുരോഗതിയാണ് പദ്ധതിയെ വേറിട്ട് നിര്‍ത്തുന്നതെന്നും മറ്റ് മണ്ഡലങ്ങളിലെ സവിശേഷതകള്‍ക്കനുസരിച്ച് ജനപ്രതിനിധികള്‍ വിഷന്‍ കാട്ടാക്കട മാതൃകയാക്കി അവിടങ്ങളില്‍ നടപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശുചിത്വമെന്നത് നാടിന്റെ അനിവാര്യതയാണെന്നും മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് സമഗ്ര നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. മാലിന്യസംസ്‌കാരണത്തിലും ശുചിത്വത്തിലും കാട്ടാക്കടയ്ക്ക് മാതൃക സൃഷ്ടിക്കാന്‍ കഴിയുമെന്നും ശില്പശാലയില്‍ പുതിയ ആശയങ്ങളും പദ്ധതികളും രൂപപ്പെടുമെന്നും മന്ത്രി പറഞ്ഞു. കാട്ടാക്കടയില്‍ നടപ്പാക്കുന്ന ലഹരി രഹിത മണ്ഡലത്തിനായുള്ള 'കൂട്ട് 'പദ്ധതിയെ മന്ത്രി പ്രശംസിച്ചു.

ജനകീയ ജലസംരക്ഷണ പദ്ധതി ജലസമൃദ്ധി, സ്ത്രീ സൗഹൃദ മണ്ഡലത്തിനായുള്ള ഒപ്പം, മയക്കുമരുന്ന രഹിത മണ്ഡലത്തിനായുള്ള കൂട്ട്, കാര്‍ബണ്‍ തുലിതത്തിനായുള്ള കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട, സംരംഭക സൗഹൃദമണ്ഡലത്തിനായുള്ള കെ.ഐ.ഡി.സി, സമഗ്രവിദ്യാഭ്യാസ സംരക്ഷണത്തിനായുള്ള കാട്ടാല്‍ എഡ്യൂകെയര്‍ തുടങ്ങിയ പദ്ധതികളുടെ അവലോകനവും അടുത്ത മൂന്ന് വര്‍ഷത്തെ പദ്ധതികളുടെ നടത്തിപ്പുമാണ് ശില്പശാലയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചയില്‍ ഉരുതിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പൂര്‍ത്തീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 'വിഷന്‍ കാട്ടാക്കട ' എന്ന പേരില്‍ പദ്ധതി രേഖ തയാറാക്കും.

വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നടന്ന ശില്പശാലയില്‍ ജലസമൃദ്ധി പദ്ധതിയുമായി ബന്ധപ്പെട്ട് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് തയാറാക്കിയ റിപ്പോര്‍ട്ടിന്റെയും കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സി-ഡിറ്റിന്റെ സഹായത്തോടെ തയാറാക്കിയ വീഡിയോ സി.ഡിയുടെയും പ്രകാശനവും നടന്നു. 'ജലസമൃദ്ധി വിലയിരുത്തല്‍' റിപ്പോര്‍ട്ട് സിഡിസി ഡയറക്ടര്‍ സി.വീരമണിക്ക് നല്‍കിയും 'ജലസമൃദ്ധി ഏഴ് വര്‍ഷങ്ങള്‍ ' വീഡിയോ സി.ഡി, സി-ഡിറ്റ് ഡയറക്ടര്‍ ജി.ജയരാജിന് നല്‍കിയും മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു.

മനസിലാണ് വികസനം ആദ്യ ഉണ്ടാകേണ്ടതെന്ന് അധ്യക്ഷനായിരുന്ന ഐ.ബി സതീഷ് എം.എല്‍.എ പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വിജയത്തിലെത്തിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. വിഷന്‍ കാട്ടാക്കട ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥി സമൂഹത്തെയാണെന്നും വിദ്യാര്‍ത്ഥികളിലെത്തുന്ന ആശയങ്ങളാണ് നാളത്തെ യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി.