വായനശാലകള്‍ സ്മാര്‍ട്ടാക്കി പരപ്പ ബ്ലോക്ക്; വീട്ടിലിരുന്ന് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാം

നാടിന്റെ സാംസ്‌കാരിക വളര്‍ച്ചയെ ഏറെ സ്വാധീനിക്കുന്ന നാട്ടിന്‍പുറത്തെ വായനശാലകള്‍ ഇനി പഴയ പോലെ അല്ല. കാലം മാറുമ്പോള്‍ കൂടെ വായനശാലകളെയും മാറ്റുകയാണ് കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്ക് പഞ്ചായത്ത്. എല്ലാം ഡിജിറ്റലാവുന്ന ഡിജിറ്റല്‍ യുഗത്തില്‍ വെള്ളരിക്കുണ്ട് താലൂക്കിലെ 22 ലൈബ്രറികളെ ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ് പരപ്പ ബ്ലോക്ക്. ലിബ്കാറ്റ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂട്ടായ്മയുമായി സഹകരിച്ചാണ് വായനശാലകളെ സ്മാര്‍ട്ടാക്കിയത്. വെള്ളരിക്കുണ്ട് താലൂക്കിലെ എഴുപതോളം വായനശാലകളില്‍ നിന്ന് തെരഞ്ഞടുത്ത 22 വായനശാലകളിലെ പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ കിട്ടും.
രണ്ട് ഘട്ടങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടത്തില്‍ വായനശാലയുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു. അതിന് ശേഷം വായനശാലയ്ക്ക് പുസ്തകങ്ങളുടെയും അംഗങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേകം ഡിജിറ്റല്‍ കാറ്റലോഗ് ഉണ്ടാക്കി. ഈ കാറ്റലോഗ് ലിബ്കാറ്റ് എന്ന സോഫ്റ്റുവെയറുമായി ബന്ധിപ്പിച്ചാണ് പുസ്തക വിതരണം നടത്തുന്നത്. പുസ്തകം അന്വേഷിക്കുന്ന അംഗത്തിന് വായനശാലയിലെ ഏത് ഷെല്‍ഫില്‍ ഏത് റാക്കില്‍ ആണ് പുസ്തകമുള്ളതെന്ന് സോഫ്റ്റ്‌വെയറിലൂടെ എളുപ്പം മനസിലാക്കാന്‍ കഴിയും. പുസ്തകത്തിനും അംഗത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡിലും ബാര്‍ കോഡ് പതിപ്പിച്ചിട്ടുണ്ട്. ഇത് സ്‌കാന്‍ ചെയ്യുന്നതോടെ പുസ്തക വിതരണവും പുസ്തകം തിരിച്ചെടുക്കുന്നതും വേഗത്തിലും എളുപ്പത്തിലുമാവുന്നു. നിലവില്‍ ഓരോ വായനശാലയുടെയും അംഗങ്ങള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുന്നത്. സോഫ്റ്റുവെയറിനൊപ്പം ബ്ലോക്കിലെ 22 വായനശാലകളിലെയും പുസ്തക വിവരങ്ങള്‍ ലഭ്യമാകുന്ന പ്രത്യേകം വെബ്സൈറ്റും രൂപീകരിച്ചിട്ടുണ്ട്.
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വായനശാലകളെ ഡിജിറ്റലൈസ് ചെയ്യുന്ന അഭിമാന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ബ്ലോക്ക് പരിധിയില്‍ നിരവധി പേര്‍ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരാണ്. വായനശാലകള്‍ സ്മാര്‍ട്ട് ആയതോടെ ഏറ്റവും പ്രയോജനം ലഭിക്കുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ്. പഠനത്തിനാവശ്യമായ പുസ്തകം എവിടെയുണ്ടെന്ന് മൊബൈല്‍ ഫോണിലൂടെ അറിയാന്‍ കഴിയും. ശേഷം വായനശാലയിലെത്തി പുസ്തകം ശേഖരിക്കാം. 22 വായനശാലകളെ ഡിജിറ്റലൈസ് ചെയ്യുന്ന ജില്ലയിലെ ആദ്യ തദ്ദേശ സ്ഥാപനമാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത്.