ഈഡിസ് കൊതുകുകളില്‍ വൈറസ് സാന്നിധ്യം; ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ഡി.എം.ഒ

post

തിരുവനന്തപുരം ജില്ലയില്‍ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക എന്നീ രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ഈഡിസ് കൊതുകുകളെയും ലാര്‍വയെയും ശേഖരിച്ച് നടത്തിയ പഠനത്തില്‍ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക എന്നീ രോഗങ്ങള്‍ പകര്‍ത്തുന്ന വൈറസുകളെ കണ്ടെത്തിയതായി ഡി.എം.ഒ അറിയിച്ചു.

തിരുവനന്തപുരം നഗരസഭ, കരകുളം, കഠിനംകുളം പഞ്ചായത്തുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ജില്ലാ വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റ് നടത്തിയ പഠനത്തില്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ അമ്പലത്തറ, തൃക്കണ്ണാപുരം, ആറന്നൂര്‍, കുളത്തൂര്‍, മുട്ടത്തറ, കരകുളം, ചാക്ക, കണ്ണമ്മൂല, ശാസ്തമംഗലം എന്നീ പ്രദേശങ്ങളിലും കരകുളം, കഠിനംകുളം പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക എന്നീ രോഗങ്ങള്‍ പരത്തുന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിരിന്നു.

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ വീഴ്ച കൂടാതെ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, മണി പ്ലാന്റ് വച്ചിരിക്കുന്ന പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ടെറസ്സ്, സണ്‍ഷെയ്ഡ്, ചിരട്ടകള്‍, ടയറുകള്‍ എന്നിവിടങ്ങളില്‍ വെളളം കെട്ടിനില്‍ക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കരയില്‍ കയറ്റി വച്ചിരിക്കുന്ന വള്ളങ്ങള്‍ കമഴ്ത്തിവെച്ചും, ബോട്ടുകളില്‍ കെട്ടിയിട്ടിരിക്കുന്ന ടയറുകളില്‍ ഉപ്പുവെള്ളം നിറച്ചും ഈഡിസ് കൂത്താടികളെ നിയന്ത്രിക്കാവുന്നതാണ്. വെള്ളം ഒഴുക്കി കളയാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ വേപ്പിന്‍ പിണ്ണാക്ക്, ഉപ്പ് എന്നിവ ഉപയോഗിക്കുക.

രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. സ്വയം ചികിത്സ പാടില്ല. വീടിനുള്ളിലും പരിസരത്തും കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഉണ്ടാക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണന്നും ഡി.എം.ഒ അറിയിച്ചു.