സജ്ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി

post

തിരുവനന്തപുരം: കോവിഡ് 19 നെ നേരിടാന്‍ സര്‍വ്വ സന്നാഹങ്ങളുമൊരുക്കി തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി. ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചറുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

സംസ്ഥാനത്തെ ആദ്യ കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനും മുന്‍പുതന്നെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാം സംവിധാനങ്ങളും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തയ്യാറാക്കിയിരുന്നു. ആശുപത്രിയിലെ പേ വാര്‍ഡുകളെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളാക്കി സജ്ജീകരിക്കുകയും ഡോക്ടര്‍മാര്‍, നഴ്സുമാര്‍ പാരാമെഡിക്കല്‍ സ്റ്റാഫ്, പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി ശുചീകരണ തൊഴിലാളികള്‍ക്ക് വരെ പ്രത്യേക പരിശീലവും നല്‍കി. പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്‍സ് (പി. പി. ഇ.) ഉപയോഗിക്കുന്നത് മുതല്‍ കൈകഴുകുന്നതിനുള്ള പരിശീലനം വരെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

മെഡിക്കല്‍ കോളജിലെ പ്രിവന്‍ഷന്‍ ഓഫ് എപ്പിഡമിക്ക് ഡിസീസ് സെല്ലാണ്ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനങ്ങള്‍ ഏകോപ്പിച്ചത്. രോഗികളുമായി ഏതെങ്കിലും രീതിയില്‍ ഇടപഴകേണ്ടി വരുന്ന ആശുപത്രി ജീവനക്കാര്‍ക്കായി പേഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്‍സ് നല്‍കി. ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചത് മുതല്‍ 31ലധികം ഐസോലെഷന്‍ വാര്‍ഡുകളാണ് ആശുപത്രിയില്‍ സജ്ജീകരിച്ചത്. മികച്ച ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് രോഗികളെ ചികിത്സിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമാണ് ആരോഗ്യ വകുപ്പ് കോവിഡ് 19 രോഗികളുടെ ചികിത്സ കൈകാര്യം ചെയ്യുന്നത്. 2 ഐസിയു, വെന്റിലേറ്റര്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ എത്തുകയാണെങ്കില്‍ അവയെ നേരിടാന്‍ കൂടുതല്‍ ഐസോലേഷന്‍ വാര്‍ഡുകളുംസജ്ജികരിച്ചിട്ടുണ്ട്.

ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട രോഗികളുടെ പരിശോധനയ്ക്ക് ആവശ്യമായ ഇ.സീ. ജി. മെഷീന്‍, ഡയാലിസിസ് മെഷീന്‍, എക്സ്-റേ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ഓരോതവണ ഉപയോഗത്തിനു ശേഷവും പൂര്‍ണ്ണമായും അണു വിമുക്തമാക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്. ചികിത്സയോടൊപ്പം മാനസികാരോഗ്യത്തിനായി പ്രത്യേക ശ്രദ്ധയും ഇവിടെ നല്‍കിവരുന്നു. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പുസ്തകങ്ങളടക്കമുള്ളവ വാര്‍ഡുകളില്‍ എത്തിച്ചു നല്‍കുന്നു. ഐസോലേഷനില്‍ കഴിയുന്നവര്‍ക്കായി പോഷക സമൃദ്ധമായ പ്രത്യേക ഭക്ഷണമാണ് ആശുപത്രി കാന്റീന്‍നില്‍ നിന്ന് നല്‍കുന്നത്. ആംബുലന്‍സുകള്‍  അണുവിമുക്തമാക്കാന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ടീം തന്നെ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് 19 ടെസ്റ്റിങ് ലബോറട്ടറി നിലവില്‍ വന്നതിനുശേഷം 488 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ പോസിറ്റീവായ കേസുകള്‍ മാത്രമാണ് തുടര്‍ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുന്നത്. ഒ. പി ക്ക് ശേഷം ഹാന്‍ഡ്റൈല്‍ അടക്കം ജനങ്ങള്‍ കൂടുതല്‍ സമ്പര്‍ക്കത്തില്‍ വരുന്ന സ്ഥലങ്ങള്‍ അണുവിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ദിവസേന ആശുപത്രിയില്‍ നടന്നുവരുന്നു. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി മെഡിക്കല്‍ കോളജിലെ 12 ഇടങ്ങളില്‍ പ്രത്യേക വാഷിംഗ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒ. പി. സംവിധാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ 9 മുതല്‍ 12 വരെ മാത്രമാണ് ഒ. പി. പ്രവര്‍ത്തിക്കുക.

പാല്‍, പത്രം വിതരണക്കാര്‍ ഗ്ലൗസ് ധരിക്കണം

ജില്ലയിലെ പാല്‍, പത്രം വിതരണക്കാര്‍ കൊറോണ പ്രതിരോധത്തിനായി ഗ്ലൗസ് ധരിക്കുകയും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് ഐസോലേഷനില്‍ നിന്ന് ഇതുവരെ 67 പേര്‍ ഡിസ്ചാര്‍ജായി. നിലവില്‍ 31 പേര്‍ ഐസൊലേഷനില്‍ കഴിയുന്നുമുണ്ട്.