ട്രോളിംഗ് നിരോധനം: അവലോകന യോഗം ചേർന്നു

ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാതല അവലോകന യോഗം ചേർന്നു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എ.ഗീത അധ്യക്ഷത വഹിച്ചു. കടൽ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടർ നിർദ്ദേശം നൽകി.
ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുൻപ് അന്യസംസ്ഥാന ബോട്ടുകൾ തീരംവിട്ട് പോകാൻ നിർദ്ദേശം നൽകും. മെയ് 15 മുതൽ കൺട്രോൾ റൂം ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ജില്ലയിലെ നാല് ഹാർബറുകളിലായി ട്രോളിംഗ് നിരോധന കാലയളവിൽ കടൽ രക്ഷാപ്രവർത്തനത്തിനായി 32 റസ്ക്യൂ ഗാർഡുമാരെ സജ്ജമാക്കിയിട്ടുണ്ട്. കടൽ രക്ഷാപ്രവർത്തനത്തിനും മറ്റുമായി 106 പേരാണ് നിലവിൽ ഗോവയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയത്. കടൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. ആവശ്യമായ ബോട്ടുകളും മറൈൻ ആംബുലൻസ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
ജൂൺ 9 വൈകുന്നേരത്തോടു കൂടി എല്ലാ ട്രോളിംഗ് ബോട്ടുകളും കടലിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ടതാണ്. നിരോധനം ലംഘിക്കുന്ന ട്രോളിംഗ് ബോട്ടുകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. ട്രോളിംഗ് നിരോധന കാലയളവിൽ ഇൻ ബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കുകയുള്ളു. ബോട്ടുകൾ കളർകോഡിങ് നടത്തിയോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഭൗതിക പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും പെട്രോളിംങ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്പെഷ്യൽ കൺട്രോൾ റൂം കൂടുതൽ പേരെ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുധീർ കിഷൻ അറിയിച്ചു. ഫിഷറീസ് കൺട്രോൾ റൂം നമ്പർ- 0495-2414074, 0495-2992194, 9496007052, കോസ്റ്റ് ഗാർഡ് - 1554. ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലായ് 31 വരെയുള്ള 52 ദിവസമാണ് ട്രോളിംഗ് നിരോധനം.
സ്പെഷ്യൽ ബ്രാഞ്ച് എസിപി ഉമേഷ് എ, ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡെപ്യൂട്ടി കമാൻഡന്റ് എ സുജേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.