പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ മണ്ണെടുപ്പ് അനുവദിക്കില്ല

post

പൈപ്പ്‌ലൈനിൽ കേടുപാടുകള്‍ കണ്ടെത്തിയാല്‍ കളക്ടറേറ്റില്‍ വിവരം അറിയിക്കണം

പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ഭാഗങ്ങളില്‍ യന്ത്രം ഉപയോഗിച്ചുകൊണ്ടുള്ള മണ്ണെടുപ്പ്, കുഴല്‍ കിണര്‍ നിര്‍മ്മാണം തുടങ്ങി ഒരു തരത്തിലുള്ള പ്രവൃത്തികളും അനുവദനീയമല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതിനായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയും ദുരന്തനിവാരണ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കുഴല്‍ കിണര്‍ നിര്‍മ്മാതാക്കള്‍, മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമകള്‍ എന്നിവര്‍ ഇതൊരു മുന്നറിയിപ്പായി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണമെന്നും കാസർഗോഡ് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍ 9446601700.

മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ കബണൂര്‍ വില്ലേജില്‍ കൊച്ചി മംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ഭാഗത്ത് മെയ് 7ന് ഓ.എഫ്.സി കേബിള്‍ മുറിഞ്ഞതായി ഗെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അന്വേഷണത്തില്‍ അനധികൃതമായി കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതിനിടയിലാണ് കേബിളിന് കേടുപാടുകള്‍ ഉണ്ടായതെന്ന് കണ്ടെത്തി. ഓ.എഫ്.സി കേബിളിനുണ്ടായ കേടുപാട് ഉയര്‍ന്ന മര്‍ദ്ദത്തില്‍ വാതകമുള്ള പൈപ്പ്‌ലൈനില്‍ ആയിരുന്നു ഉണ്ടായതെങ്കില്‍ അതിഗുരുതരമായ സാഹചര്യം ഉണ്ടാകുമായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇടപെടൽ.