കര്‍ശന പരിശോധന നടപ്പിലാക്കി ആഭ്യന്തര വിമാനത്താവളം

post

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധന നടപ്പിലാക്കി തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളം. കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി വിമാനത്തില്‍ ഇവിടെ എത്തുന്ന മുഴുവന്‍ പേരെയും സ്‌ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്. ജനുവരി 31ന് ആരംഭിച്ച നിരീക്ഷണവും പരിശോധനയും കൂടുതല്‍ കര്‍ശനമാക്കിയത് മാര്‍ച്ച് 13 മുതലാണ്. മുഴുവന്‍ യാത്രക്കാരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്. ജനുവരി 31 മുതല്‍ മാര്‍ച്ച് 22 ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള കണക്കനുസരിച്ച്  തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ 3,530 പേരെ സ്‌ക്രീനിംഗിന്  വിധേയരാക്കുകയും 37 പേരെ വിദഗ്ധ പരിശോധനയ്ക്കായി  ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.

ഫ്ളാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് ടെംപറേച്ചര്‍ പരിശോധിക്കുന്നത്. ഡോക്ടര്‍മാരുടെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി യാത്രക്കാര്‍ എത്തിച്ചേരുന്ന ഭാഗത്ത് ഹാന്‍ഡ് സാനിറ്റൈസറുകള്‍ വെച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റാഫ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, കേരള പോലീസ് എന്നിവര്‍ അടങ്ങുന്ന സംഘം രാവിലെ ഏഴു മണി മുതല്‍ രാത്രി അവസാന വിമാനം കണ്ണൂരില്‍ നിന്നെത്തുന്നതുവരെ ഇവിടെ കര്‍മനിരതരാണ്. രണ്ട് ഹെല്‍പ് ഡെസ്‌കുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

യാത്രാവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് റിപ്പോര്‍ട്ടിങ് ഫോം, ഹോം ക്വാറന്റയിന്‍ നിര്‍ദേശിച്ചിട്ടുള്ളവര്‍ പൂരിപ്പിക്കേണ്ട സമ്മതപത്രം എന്നിവ ഹെല്പ് ഡെസ്‌ക് മുഖേന വിതരണം ചെയ്യുന്നു. ഇവ പൂരിപ്പിച്ച ശേഷം ഹെല്‍പ് ഡെസ്‌കില്‍ തിരികെ ഏല്‍പ്പിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് അനുയോജ്യമായ നടപടി ഡോക്ടര്‍മാരും ആരോഗ്യ വകുപ്പ് ജീവനക്കാരും സ്വീകരിച്ചു വരുന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ പേരും വിലാസവും ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വെയ്‌ലന്‍സ് പ്രോഗ്രാമില്‍ (ഐ.ഡി.എസ്.പി) റിപ്പോര്‍ട്ട് ചെയ്യും. വിദഗ്ദ്ധ പരിശോധ ആവശ്യമുള്ളവരെ '108' ആംബുലന്‍സിലും സ്വകാര്യ ആംബുലന്‍സുകളിലുമായാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഇവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി നിയോഗിക്കുന്ന ആംബുലന്‍സ് ജീവനക്കാര്‍ വ്യക്തിഗത പരിരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു.