കോവിഡ് 19: പ്രതിരോധത്തിന് 16,000 വോളന്റിയര്‍മാര്‍

post

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് ഊര്‍ജ്ജം പകര്‍ന്ന് ജില്ലയിലെ ഫീല്‍ഡ് ലെവല്‍ വോളന്റിയര്‍മാര്‍. ജില്ലയിലെ 73 പഞ്ചായത്തുകള്‍, നാല് മുന്‍സിപ്പാലിറ്റികള്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമായി പതിനാറായിരത്തോളം വോളന്റിയര്‍മാരാണ് നിലവില്‍ ഉള്ളത്. അതാത് മേഖലകളിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഒരോ വാര്‍ഡില്‍ നിന്നും 10 പേരെ വീതവും കോര്‍പറേഷനില്‍ ഒരോ വാര്‍ഡില്‍ നിന്നും 20 പേരെ വീതവുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

ഒരു വോളന്റിയര്‍, ഒരു ഹെല്‍ത്ത് വര്‍ക്കര്‍, ഒരു ജനമൈത്രി പൊലീസ് എന്നിവരടങ്ങുന്ന അഞ്ച് സംഘങ്ങളാണ് ഒരോ വാര്‍ഡിലും പ്രവര്‍ത്തിക്കുന്നത്. ക്വാറന്റൈനിലുള്ള വ്യക്തികള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ്  സംഘത്തിന്റെ പ്രധാന ദൗത്യം. നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെക്കുറിച്ചുള്ള വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കും. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയാണ് എടുക്കുക. 

നിരീക്ഷണത്തില്‍ ഉള്ളവര്‍ക്ക് ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ ആവശ്യമെങ്കില്‍ എത്തിച്ചുകൊടുക്കുകയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെടുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംഘത്തിലുള്ളവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ മേഖലയിലും വളരെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് സംഘം നടത്തിവരുന്നത്.