ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകൾ ഉദ്ഘാടനം ചെയ്തു

post

ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററുകളുടെ കോർപ്പറേഷൻ തല ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിർവഹിച്ചു. കോഴിക്കോട് നഗരസഭയുടെ വിവിധ വാർഡുകളിലായി 24 ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററുകളാണ് ആരംഭിക്കുന്നത്. സംസ്ഥാനം ഇന്നു വരെ കാണാത്ത മികവുറ്റ വികസന പ്രവർത്തനങ്ങൾക്കാണ് ഈ ഏഴ് വർഷം സാക്ഷ്യം വഹിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

വികസന നേട്ടങ്ങളുടെ കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയാണ് കേരളം. ഇത്തരം പ്രവർത്തങ്ങൾക്ക് നിരവധി അംഗീകാരങ്ങളാണ് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുള്ളത്. അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി നടപ്പിലാക്കി 2025 ഡിസംബറോടെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാൻ സാധിക്കും. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ അഞ്ച് വർഷം കേരളത്തിൽ ചെലവഴിച്ചത് 55330 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററുകളുടെ കാര്യത്തിലും സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന നിലയിലാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.


മേത്തോട്ടുതാഴം ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററിൽ നടന്ന ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളായ പി.ദിവാകരൻ, എസ് ജയശ്രീ, പി.സി രാജൻ, കൃഷ്ണകുമാരി, പി.കെ നാസർ, സി രേഖ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്‌, സെക്രട്ടറി കെ.യു ബിനി തുടങ്ങിയവർ പങ്കെടുത്തു.