കരുതലായി തിരൂർ താലൂക്ക് തല അദാലത്ത്

post

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച തിരൂർ താലൂക്ക് തല 'കരുതലും കൈത്താങ്ങും' അദാലത്ത് കായിക- ന്യൂനപക്ഷ ക്ഷേമ- വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പരാതി പരിഹാര അദാലത്തിൽ ലഭിക്കുന്ന പരാതികൾക്ക് അവിടെ തന്നെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും സാധിക്കാത്തവയ്ക്ക് 15 ദിവസത്തിനകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കുറുക്കോളി മെയ്തീൻ എം.എൽ.എ അധ്യക്ഷനായി.

വിപുലമായ സൗകര്യങ്ങളാണ് തിരൂർ താലൂക്ക്തല അദാലത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയത്. കളക്ടറേറ്റ്, ആർ.ഡി.ഒ ഓഫീസ്, താലൂക്ക് ഓഫീസ് മുതൽ വിവിധ വകുപ്പുകളുടെയും താലൂക്കിന് കീഴിൽ വരുന്ന കുറ്റിപ്പുറം, തിരൂർ, താനൂർ ബ്ലോക്കുകളുടെയും വിവിധ പഞ്ചായത്തുകളുടെയും ഉൾപ്പടെ 19 കൗണ്ടറുകളാണ് അപേക്ഷകരുടെ പരാതികൾ പരിഗണിക്കുന്നതിനായി ഒരുക്കിയിരുന്നത്. മന്ത്രി വി. അബ്ദുറഹിമാൻ, എ.ഡി.എം, ജില്ലാ വികസന കമ്മീഷണർ, സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര കൗണ്ടറുകൾക്ക് പുറമെയാണ് 19 കൗണ്ടറുകൾ ഒരുക്കിയിരുന്നത്.

വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരും പ്രത്യേകമായി ഒരുക്കിയ കൗണ്ടറുകളിൽ പരാതികൾ സ്വീകരിച്ചു. പുതിയ പരാതികൾ സ്വീകരിക്കുന്നതിനും ഭിന്നശേഷിക്കാർക്ക് മാത്രമായും പ്രത്യേക കൗണ്ടറും ലഭ്യമാക്കിയിരുന്നു. പരാതികൾ എഴുതി നൽകുന്നതിനായി എസ്.എസ്.എം പോളിടെക്നിക് കോളജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സേവനവും പൊതുജനങ്ങൾക്ക് ഏറെ സഹായകരമായി. കൂടാതെ അദാലത്ത് നടന്ന വാഗൺ ട്രാജഡി ടൗൺ ഹാളിന് മുന്നിലായി അന്വേഷണ കൗണ്ടർ, പൊലീസ്, ഫയർ ആന്റ് റെസ്ക്യൂ, മെഡിക്കൽ സേവനങ്ങളും ഉറപ്പ് വരുത്തിയിരുന്നു.

ഡോ. കെ.ടി. ജലീൽ എം.എൽ.എ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ.എം മെഹറലി, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, തിരൂർ സബ് കളക്ടര്‍ സച്ചിൻ കുമാർ യാദവ്, അസിസ്റ്റന്റ് കളക്ടര്‍ കെ. മീര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. സൈനുദ്ധീൻ, വകുപ്പ് തല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.