പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വൈകിട്ട് ആറ് വരെയുള്ള പ്രവര്‍ത്തനം ഉറപ്പാക്കും

post

ആലപ്പുഴ: കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വൈകിട്ട് ആറ് വരെയുള്ള പ്രവര്‍ത്തനം ഉറപ്പാക്കും. ജില്ലയുടെ ചുമതല വഹിക്കുന്ന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നേതൃത്വത്തില്‍ ധനമന്ത്രി തോമസ് ഐസകിന്റെ സാന്നിദ്ധ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടര്‍ എം അഞ്ജന സന്നിഹിതയായിരുന്നു.

ആവശ്യമെങ്കില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അധികമായി ഒരു ഡോക്ടറേയും നഴ്‌സിനേയും നിയോഗിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടിയെടുക്കണം. ഇതിനാവശ്യമായ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് എടുക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും യോഗം വിലയിരുത്തി. 

ജില്ലയില്‍ കഴിയുന്ന വിദേശികളുടെ സുരക്ഷ ജില്ലാ ഭരണകൂടം കൃത്യമായി വിലയിരുത്തണമെന്ന് മന്ത്രി ജി സുധാകരന്‍ നിര്‍ദ്ദേശം നല്‍കി. ആളുകള്‍ കൂട്ടംകൂടുന്നതിനുള്ള അവസരം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. നാളെ ജനതാ കര്‍ഫ്യൂ നടക്കുന്ന സാഹചര്യത്തില്‍ കുടുംബശ്രീ വഴി നടത്താനിരുന്ന ബ്രേക്ക് ദ ചാലഞ്ച് പരിപാടി അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. നിലവില്‍ ജില്ലയിലെ സാഹചര്യം ആശങ്കകള്‍ക്കിടയില്ലാത്തതാണെന്നും ജാഗ്രത പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

ജില്ലയില്‍ കൈക്കൊണ്ട നടപടികള്‍

പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡുകളിലും (ആകെ 1,384) സന്നദ്ധസേവകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ടീമുകള്‍ വീതം രൂപീകരിച്ചുള്ള പ്രതിരോധ ബോധവല്‍ക്കരണ നടപടികളാണ് നടക്കുന്നത്. ഇതിനുപുറമേ എല്ലാ വാര്‍ഡുകളിലും ഒരു ആരോഗ്യപ്രവത്തകര്‍, ഒരു സന്നദ്ധപ്രവത്തകര്‍ എന്നിവരുള്‍പ്പെട്ട ടീമുകളെ വീതവും നിയോഗിച്ചിട്ടുണ്ട്. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങളും, നിരീക്ഷണം കര്‍ശനമായി പാലിക്കുന്നു എന്നും ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ആവശ്യമെങ്കില്‍ പോലീസ് സഹായം നല്‍കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പോലീസ് ഉദ്യോഗസ്ഥന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ടീമിനെയും സേവനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

താലൂക്കടിസ്ഥാനത്തില്‍ നടപടികളെ ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. ഇവരുടെ നിയന്ത്രണത്തില്‍ നാല് ഉദ്യോഗസ്ഥര്‍ അടങ്ങിയ ആറ് സ്‌ക്വാഡുകളെ വാഹന സഹിതം നിയോഗിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മണിക്ക് കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ,് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മറ്റനുബന്ധ ഉദ്യോഗസ്ഥര്‍ എന്നിവരുമായി മുഴുവന്‍ പ്രവര്‍ത്തനങ്ങളുടേയും അവലോകനം നടത്തിവരുന്നു. രോഗവ്യാപനം ഒഴിവാക്കുന്നതിന് ജില്ലിയിലെ മുഴുവന്‍ ജിംനേഷ്യങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മസാജ് സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കരുത് എന്ന കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയിലെ എന്‍ട്രന്‍സ് പരിശീലനം നടത്തുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴി പരിശീലനം ഉറപ്പാക്കിയിട്ടുണ്ട്. മെഡിക്കല്‍ മേഖലയിലൊഴികെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വയോജന മന്ദിരങ്ങള്‍, ആരാധനാലയങ്ങള്‍, എന്നിവയില്‍ പ്രത്യേക പരിശോധന നടത്തി. സന്ദര്‍ശകരെ അനുവദിക്കരുത് എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാഹങ്ങള്‍, ഉത്സവങ്ങള്‍ എന്നിവ ആളുകളെ അധികം പങ്കെടുപ്പിക്കാതെ നടത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ലംഘിക്കുന്നവര്‍ക്കെതിരെ നടപടികളും സ്വീകരിച്ചു വരുന്നു.

അന്യസംസ്ഥാന തൊളിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ അവരുടെ കുട്ടികളില്‍ ആവശ്യമായ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി, അവര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ മാലിന്യ മുക്തമെന്നുറപ്പാക്കാന്‍ ലേബര്‍ ഓഫീസര്‍മാര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു. കോവിഡ് കെയര്‍ കേന്ദ്രങ്ങള്‍ക്ക് വേണ്ടി കലവൂരിലെ സോഷ്യോ ഇക്കണോമിക് യൂണിറ്റിന്റെ കെട്ടിടം ഏറ്റെടുത്തു. വിദേശികള്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തന്നെ താമസിക്കണമെന്നും മടങ്ങുംമുമ്പ് ആരോഗ്യ വകുപ്പില്‍ അറിയിക്കണമെന്നും കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. യാതൊരു തരത്തിലും വിദേശ സഞ്ചാരികള്‍ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കാതിരിക്കാനും ചുറ്റിതിരിയാതിരിക്കാനും കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്. 

ബ്രേക്ക് ദി ചെയിന്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി 2,000 ഓളം കൗണ്ടറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1,68,590 നോട്ടീസുകളും 14,050 പോസ്റ്ററുകളും വിതരണം ചെയ്തുവെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.