പനച്ചമൂട്ടില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് ഉയരും

തിരുവനന്തപുരം ജില്ലയിലെ പാറശാല പനച്ചമൂട്ടില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് ഉയരുന്നു. നിര്‍മാണോദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കിഫ്ബി ധനസഹായത്തോടെ 5.35 കോടി രൂപ ചെലവഴിച്ച് ആണ് മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് കെട്ടിടം നിര്‍മിക്കുന്നത്.
2400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഇരുനില മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 50 റീട്ടേയില്‍ സ്റ്റാളുകള്‍, രണ്ട് ലേല ഹാളുകള്‍, ചില്‍ റൂം സംവിധാനം, ഫുഡ് സേഫ്റ്റി റൂം, രണ്ട് സെക്യൂരിറ്റി മുറികള്‍, പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും പ്രത്യേകം വിശ്രമ മുറികള്‍, ടോയ്ലറ്റ് സംവിധാനം എന്നിവയും മുകളിലത്തെ നിലയില്‍ ദിവസകച്ചവടക്കാര്‍ക്കായി സ്റ്റാളുകളും സജ്ജമാക്കും.
ഓരോ സ്റ്റാളിലും ആവശ്യമായ സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഡിസ്പ്ലേ ട്രോളി, സിങ്കുകള്‍, ഡ്രയിനേജ് സംവിധാനം, മാന്‍ഹോളുകള്‍ തുടങ്ങിയവ മാര്‍ക്കറ്റില്‍ സജ്ജീകരിക്കും. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയും വിധമാണ് മാര്‍ക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകള്‍, ഇന്റര്‍ലോക്കിംഗ് പാകിയ പാര്‍ക്കിംഗ് ഏരിയ, മതിയായ ഡ്രെയിനേജ് സൗകര്യങ്ങള്‍, മലിനജല സംസ്‌കരണ പ്ലാന്റ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗുണമേന്മയും ശുചിത്വവുമുള്ള മത്സ്യം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തില്‍ ആനുപാതികമായ വര്‍ധനവ് കൊണ്ടുവരിക, മത്സ്യവിപണനം വിപുലീകരിക്കുക എന്നീ ഉദ്ദേശങ്ങളോടുകൂടിയാണ് മത്സ്യമാര്‍ക്കറ്റ് നിർമിക്കുന്നത്.