ആശ്വാസമേകി അദാലത്ത്; ജനങ്ങൾക്ക് കൈത്താങ്ങായി മന്ത്രിമാർ

post

ഉദ്യോഗസ്ഥരും ഭരണകൂടവും ഒരുമിച്ചുണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ദേവികുളം താലൂക്ക് അദാലത്തില്‍ തീര്‍പ്പായത് പരിഹാരമില്ലാതെ കിടന്ന 80 ഓളം പരാതികള്‍ക്ക്. സ്‌കൂളിലേക്കുള്ള കുടിവെള്ളം മുതല്‍ തെരുവു വിളക്ക് ഇല്ലാത്തതും റോഡ് പൊളിഞ്ഞതും വൈകുന്ന കോവിഡ് നഷ്ടപരിഹാരവും വരെ ഒട്ടേറെപ്പേരുടെ വ്യത്യസ്തമായ ആധികള്‍ക്കാണ് അദാലത്ത് വേദിയില്‍ പരിഹാരമായത്. താലൂക്കിലെ ജനങ്ങളുടെ പരാതികളും പരിഭവങ്ങളും നേരിട്ടറിയാന്‍ മന്ത്രിമാരെത്തിയപ്പോള്‍ അദാലത്ത് വേദിയിലേക്ക് ജനവും ഒഴുകിയെത്തി. ഉച്ചക്ക് രണ്ട് മണി വരെ മാത്രം 262 ഓളം പരാതികളാണ് പുതുതായി ലഭിച്ചത്.

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി താലൂക്ക് തലങ്ങളില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' അദാലത്തില്‍ ഇടുക്കി ജില്ലയിലെ രണ്ടാമത്തെ അദാലത്താണ് അടിമാലി വിശ്വദീപ്തി പബ്ലിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നത്. ഓണ്‍ലൈനായി ലഭിച്ച 324 പരാതികളാണ് ഇവിടെ പരിഗണിച്ചത്. ഇതില്‍ 80 പരാതികള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്റെയും സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്റെയും നേതൃത്വത്തിൽ പരിഹാരമായി.


ഓണ്‍ലൈനായി ലഭിച്ച 323 പരാതികളില്‍ 177 എണ്ണം അദാലത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടാത്തതായിരുന്നു. 75 എണ്ണം നിരസിച്ചു. രണ്ടെണ്ണത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു. ശേഷിച്ച പരാതികളിലും പുതുതായി ലഭിച്ച പരാതികളിലും അതിവേഗം നടപടിയെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ക്കു പുറമെ അദാലത്ത് വേദിയില്‍ നേരിട്ട് എത്തിയ 160 പരാതികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ഈ പരാതികള്‍ക്ക് കൈപ്പറ്റു രസീതു നല്‍കിയ ശേഷം പത്തുദിവസത്തിനുള്ളില്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കുമെന്ന് മന്ത്രിമാർ ഉറപ്പു നല്‍കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യു വകുപ്പ്, സിവില്‍ സപ്ലൈസ്, ആരോഗ്യം, വിദ്യാഭ്യാസം, കെ.എസ്. ഇ.ബി, കൃഷി, മൃഗസംരക്ഷണം, ജലസേചനം, വാട്ടര്‍ അതോറിറ്റി, മൃഗസംരക്ഷണം, ലേബര്‍, സാമൂഹ്യനീതി, പട്ടികജാതി പട്ടികവര്‍ഗം, വനം, രജിസ്ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. സാങ്കേതികപ്രശ്‌നത്തിന്റെ പേരില്‍ തടയപ്പെട്ട പ്രകൃതിക്ഷോഭ നഷ്ടപരിഹാരം, അര്‍ഹതയുണ്ടായിട്ടും കിട്ടാന്‍ വൈകിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍, സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍, ലൈഫ് ഭവനം, പട്ടികജാതി, പട്ടിക വര്‍ഗ ആനുകൂല്യങ്ങള്‍, ക്ഷേമപെന്‍ഷനുകള്‍, മരം മുറിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അതിര്‍ത്തിതര്‍ക്കം, വഴിത്തര്‍ക്കം എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് മന്ത്രിമാര്‍ക്ക് മുന്നിലെത്തിയത്.