നിയമപരിമിതികളുള്ള പ്രശ്‌നങ്ങളിൽ അദാലത്തുകളിലൂടെ പരിഹാരം ഉണ്ടാകുന്നു: മന്ത്രി ആന്റണി രാജു
 
                                                നീതിപൂർവ്വമായ ജനങ്ങളുടെ പരാതികളും അപേക്ഷകളും സമയബന്ധിതമായി പരിഹരിക്കാൻ താലൂക്ക്തല അദാലത്തിലൂടെ കഴിഞ്ഞതായി പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഉദ്യോഗസ്ഥർക്ക് പരിമിതികളുള്ള, വർഷങ്ങളായി കെട്ടികിടക്കുന്ന പരാതികൾക്ക് പരിഹാരം കാണാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
താലൂക്കുതല അദാലത്തിൽ ലഭിക്കുന്ന പരാതികൾക്ക് 15-20 ദിവസത്തിനുള്ളിൽ പരിഹാരം കാണാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും ഇതിനായി ജില്ലയിലെ മന്ത്രിമാർ നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്കുതലത്തിൽ മന്ത്രിമാർ നേരിട്ടെത്തി പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്ന 'കരുതലും കൈത്താങ്ങും' ചിറയിൻകീഴ് താലൂക്കുതല അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.

മുൻകൂട്ടി പരാതി സമർപ്പിക്കാൻ കഴിയാത്തവർക്ക് അദാലത്ത് വേദിയിൽ അതിനുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങൽ ഗവ.ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യപ്രഭാക്ഷണം നടത്തി. അദാലത്തിലെത്തിയ അവസാനയാളിന്റെയും പരാതികൾ തീർപ്പാക്കുമെന്നും പരമാവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. ശശി എം.എൽ.എ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം അനിൽ ജോസ് ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും സന്നിഹിതരായി.










