ആയിരങ്ങള്‍ക്ക് സായൂജ്യമേകി മംഗളാദേവിയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം

കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഒഴുകിയെത്തിയ ആയിരക്കണക്കിന് ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തില്‍ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം ആഘോഷിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പൗരാണിക കണ്ണകി ക്ഷേത്രമായ മംഗളാദേവിയില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ജനങ്ങൾക്ക് പ്രവേശനമുള്ളത്. ചൈത്രമാസത്തിലെ ചിത്തിരനാളിലെ പൗര്‍ണ്ണമി അഥവാ ചിത്രാപൗര്‍ണ്ണമി ദിനമായ വെള്ളിയാഴ്ച കേരള, തമിഴ്‌നാട് സര്‍ക്കാറുകള്‍ സംയുക്തമായാണ് ഉത്സവം നടത്തിയത്.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളില്‍ ഒരേസമയം കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകള്‍ നടന്നു. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വ്വതീ സങ്കല്‍പത്തിലുള്ള പെരുമാള്‍ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യ ഭട്ടതിരിപ്പാട്, മേല്‍ശാന്തി ദിലീപ്കുമാര്‍ വള്ളിയങ്കാവ് എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളില്‍ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ നടന്നു. തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്‌നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഈ ശ്രീകോവിലിനോടു ചേര്‍ന്നു തന്നെയുള്ള രാജരാജ ചോളന്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ പ്രത്യേകതയാണ്.
കുമളിയില്‍ നിന്നും വനത്തിനുള്ളിലൂടെ 14 കിലോമീറ്ററോളം സഞ്ചരിച്ചാണ് വിശ്വാസികള്‍ ക്ഷേത്രത്തിലെത്തിയത്. ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, പ്രത്യേക പാസ് നൽകിയുള്ള വാഹന സൗകര്യം എന്നിവ ഏര്‍പ്പെടുത്തിയിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനമുള്ളതിനാല്‍ ആയിരക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിന് എത്തിയത്. കുമളിയില്‍ നിന്നും ട്രിപ്പ് ജീപ്പിലാണ് പ്രധാനമായും ഭക്തര്‍ എത്തിയത്. കാല്‍നടയായും ധാരാളം ഭക്തര്‍ എത്തി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്ലിനിക്ക്, ആംബുലന്‍സ്, ഫയര്‍ ആന്റ് റെസ്‌ക്യു തുടങ്ങിയവയുടെ സേവനങ്ങളും ഒരുക്കിയിരുന്നു. ക്ഷേത്രം വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വന്യ ജീവികളുടെ സ്വൈര്യവിഹാരത്തിന് തടസം ഉണ്ടാക്കാത്ത രീതിയിലാണ് ഭക്തരുടെ പ്രവേശനവും ക്ഷേത്ര ചടങ്ങുകളും സജ്ജീകരിച്ചത്.
ഉച്ച കഴിഞ്ഞ് രണ്ടരയോട് കൂടി കുമളി ബസ് സ്റ്റാന്‍ഡില്‍ സജ്ജീകരിച്ച ഒന്നാം ഗേറ്റില്‍ നിന്നും ഭക്തര്‍ക്ക് കോവിലിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് ശേഷം ക്ഷേത്ര പരിസരത്ത് ആരെയും അനുവദിച്ചില്ല. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള - തമിഴ്‌നാട് പൊലീസ്, റവന്യു, വനം വകുപ്പ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ആരോഗ്യം, അഗ്‌നി രക്ഷാ സേന അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവ നടത്തിപ്പിൽ പങ്കാളികളായി.
സുരക്ഷിത ക്ഷേത്രദര്‍ശനത്തിന് വഴിയൊരുക്കി ഇടുക്കി ജില്ലാ ഭരണകൂടം
മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം സുരക്ഷിതമായി സംഘടിപ്പിക്കാന്‍ ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത് വിപുലമായ ക്രമീകരണങ്ങള്‍. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നേതൃത്വം നല്‍കി. ക്ഷേത്രത്തിന്റെ സുരക്ഷ ചുമതലയുള്ള എഡിഎം ഷൈജു പി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ തന്നെ ക്ഷേത്രത്തിലെത്തി ഉത്സവ ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്തര്‍ എത്തിച്ചേരുന്നതിന് മുന്‍പായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തില്‍ എല്ലാ സുരക്ഷ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി. കൂടാതെ ക്ഷേത്ര പൂജകളുടെ ഒരുക്കങ്ങളുടെയും ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളും വിലയിരുത്തി. ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ തുടങ്ങിയവര്‍ മംഗളാദേവി ക്ഷേത്രം സന്ദര്‍ശിച്ചു.
75 ഓളം ഉദ്യോഗസ്ഥ പ്രതിനിധികള്‍ അടങ്ങുന്ന റവന്യു സംഘത്തെയാണ് ചിത്രാപൗര്‍ണ്ണമി ഉത്സവത്തിനായി നിയോഗിച്ചിരുന്നത്. ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരായി ഡെപ്യുട്ടി കളക്ടര്‍മാര്‍, എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാരായി തഹസീല്‍ദാര്‍മാര്‍, കളക്ടറേറ്റ്, ഇടുക്കി ആര്‍ഡിഒ ഓഫീസ്, പീരുമേട് താലൂക്ക് ഓഫീസ്, കുമളി വില്ലേജ് എന്നീ ഓഫീസുകളിലെ ജീവനക്കാരെയാണ് നിയോഗിച്ചത്. അഞ്ച് ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ 500 പേരടങ്ങുന്ന ടീമിനെയാണ് പോലീസ് സേനയില്‍ നിന്നും നിയോഗിച്ചത്.
പീരുമേട് താലൂക്ക് ആശുപത്രി, മറയൂര്‍, കുമളി പിഎച്ച്‌സി എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉള്‍പ്പെടെ 15 അംഗ മെഡിക്കല്‍ ടീമാണ് ക്ഷേത്ര പരിസരത്ത് സേവനം നല്‍കിയത്. ഐ സി യു ആംബുലന്‍സ് ഉള്‍പ്പെടെ 5 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കിയിരുന്നു. ബിപി, ഇസിജി, ഓക്‌സിജന്‍ ലെവല്‍ തുടങ്ങിയവ പരിശോധിക്കാനുള്ള സൗകര്യവും ഓര്‍ത്തോ, സര്‍ജന്‍, ഫിസിഷ്യന്‍ എന്നീ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഉണ്ടായിരുന്നു.
വനം വകുപ്പിന്റെ നേതൃത്വത്തില്‍ കുമളി ബസ് സ്റ്റാന്‍ഡിലെ ഒന്നാം ഗേറ്റ്, കൊക്കരക്കണ്ടം, കരടിക്കവല, ഒന്നാം പാലം, രണ്ടാം വളവ്, യൂക്കാലി വളവ്, ബ്രാണ്ടി പാറ, മംഗളാദേവി ക്ഷേത്രം, മംഗളാദേവി ലോവര്‍, തുടങ്ങി 13 പോയിന്റുകളില്‍ 200 ഓളം ജീവനക്കാരെ നിയോഗിച്ചിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പാട്ടില്‍ സുയോഗ് സുബാഷ് റാവു, അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ സുഹൈബ് പി ജെ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫയര്‍ ആന്റ് റെസ്‌ക്യു ഇടുക്കി ജില്ലാ ഫയര്‍ ഓഫൂസര്‍ അഭിലാഷ് കെ. ആറിന്റെ നേതൃത്വത്തില്‍ 19 ഉദ്യോഗസ്ഥര്‍ രണ്ട് സ്ഥലങ്ങളിലായി സേവനം ലഭ്യമാക്കി. ഇവിടെ മൂന്നു വാഹനങ്ങളും, പ്രത്യേക പരിശീലനം ലഭിച്ചവരെയും നിയോഗിച്ചിരുന്നു. ഇതിന് പുറമേ എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഉത്സവക്രമീകരണങ്ങളില്‍ സജീവമായുണ്ടായിരുന്നു.