കരുതലും കൈത്താങ്ങും: ജനങ്ങൾക്ക് തുണയായി താമരശ്ശേരി താലൂക്ക് അദാലത്ത്

post

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന്റെ ഭാഗമായി താമരശ്ശേരി താലൂക്ക് അദാലത്ത് താമരശ്ശേരി ഗവ. യുപി സ്കൂളിൽ വൻ ജനപങ്കാളിത്തത്തോടെ നടന്നു. പൊതുജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും മന്ത്രിമാർ കേട്ടറിഞ്ഞു പരിഹാരം നൽകി. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് താമരശ്ശേരി താലൂക്ക് അദാലത്ത് നടന്നത്.

താലൂക്ക് അദാലത്തുകൾ വഴി സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. അദാലത്തിലെ വൻ ജനപങ്കാളിത്തം സർക്കാരിനോടുള്ള ജനങ്ങളുടെ ഐക്യദാർഢ്യമായിട്ടാണ് കാണുന്നത്. പരാതികളിൽ വലിയൊരു ശതമാനം തീർപ്പാക്കി. മറ്റുള്ളവ പരിശോധിച്ച് തീരുമാനങ്ങൾ എടുക്കാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരി താലൂക്ക് തല അദാലത്തിൽ ലഭിച്ചത് 600 പരാതികളാണ്. ഇരുനൂറ്റമ്പതോളം പുതിയ പരാതികളും ലഭിച്ചു. 298 പരാതികൾ അദാലത്തിൽ പരിഗണിച്ചു. 276 പരാതികളിൽ അദാലത്തിൽ പരിഹാരമായി. 302 പരാതികൾ വിവിധ വകുപ്പുകളിലേക്ക് പരിഹാരം കാണുന്നതിനായി അയച്ചു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലാണ് കൂടുതൽ പരിഹാരം നൽകാൻ സാധിച്ചത്.


സ്വന്തമായ വീട് എന്ന ആവശ്യവുമായാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എഴുപത്തി നാലുകാരൻ ചാത്തോത്ത് പുത്തൂർ ചാത്തുക്കുട്ടി നായർ താമരശ്ശേരി താലൂക്ക് അദാലത്തിൽ എത്തിയത്. 2020 ലൈഫ് പദ്ധതിയിൽ കൊടുത്ത അപേക്ഷയിൽ പ്രായം രേഖപ്പെടുത്താൻ വിട്ടുപോയതായിരുന്നു മുൻഗണന ലിസ്റ്റിൽ ഉൾപ്പെടാതെ പോയതിന്റെ കാരണം. നിലംപൊത്താറായ വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ചാത്തുകുട്ടി നായർക്ക് കരുതലും കൈത്താങ്ങും അദാലത്ത് ആശ്വാസമായി. മന്ത്രിമാർ ചേർന്ന് സ്മാർട്ട്‌ കാർഡും ചാത്തുകുട്ടി നായർക്ക് കൈമാറി.

ഭിന്നശേഷിക്കാരനായ മകൻ ഷലേഹ് സെബ്സ്റ്റ്യന്റെ കൈപിടിച്ചാണ് മറിയാമ്മയും ഭർത്താവ് സെബാസ്റ്റ്യനും താമരശ്ശേരി കരുതലും കൈത്താങ്ങും അദാലത്തിനെത്തിയത്. മുൻഗണന റേഷൻ കാർഡ് ലഭിക്കണമെന്ന സെബാസ്റ്റ്യന്റെ ആവശ്യം അദാലത്തിൽ സാധ്യമായി. അദാലത്ത് വേദിയിൽ വച്ചുതന്നെ മകൻ ഷലേഹിന് മന്ത്രി മുഹമ്മദ് റിയാസ് മുൻഗണന റേഷൻകാർഡ് കൈമാറി.

അടച്ചുറപ്പുളള വീടെന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പത്മിനി മാനസിക വെല്ലുവിളി നേരിടുന്ന സഹോദരി ബിന്ദുവിനോടൊപ്പം കരുതലും കൈത്താങ്ങും താലൂക്ക് അദാലത്ത്‌ വേദിയിൽ എത്തിയത്. പുതുപ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കിനാലൂർ എസ്റ്റേറ്റ് പാടിയിലെ ക്ഷയിച്ച് പൊളിയാറായ വീട്ടിലാണ് വർഷങ്ങളായി പത്മിനിയും കുടുംബവും കഴിയുന്നത്. കുടുംബത്തിന്‍റെ സ്ഥിതി ചോദിച്ചറിഞ്ഞ റവന്യു വകുപ്പ് മന്ത്രി കെ രാജൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി.

വർഷങ്ങളായി സ്വന്തം സ്ഥലത്തിന് നികുതി ഒടുക്കാന്‍ കഴിയാതിരുന്ന കാന്തലാട് വില്ലേജിലെ ദേവിക്ക് ആശ്വാസമായി കരുതലും കൈത്താങ്ങും താമരശ്ശേരി താലൂക്ക്തല അദാലത്ത്. ഇയ്യാട് സ്വദേശി ദേവിയുടെ കൈവശമുളള 65 സെന്റ് സ്ഥലത്തിന് നികുതി ഒടുക്കാന്‍ കഴിയാത്തതിനാല്‍ വിവിധ ആനുകൂല്യങ്ങളും ഔദ്യോഗിക ഇടപാടുകളും നടത്താനാകാതെ കഷ്ടപ്പെടുകയായിരുന്നു. കാന്തലാട് വില്ലേജ് ഓഫീസർക്ക് തഹസിൽദാരുടെ ശുപാർശയനുസരിച്ച് നികുതിയൊടുക്കാനുളള അനുമതി നല്‍കാൻ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി.

ശരീരം തളർന്ന അവസ്ഥയിൽ വീൽചെയറിൽ അദാലത്തിനെത്തിയ മുഹമ്മദിന് താൻ താമസിക്കുന്ന മൂന്നു സെന്റ് സ്ഥലത്തിന്റെ പട്ടയം ലഭിക്കണമെന്നതായിരുന്നു ആവശ്യം. പരാതി കേട്ട റവന്യൂ മന്ത്രി നിയമപരമായ പരിശോധന നടത്തിയ ശേഷം പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി.