ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രി; വിസ്മയത്തിലേക്ക് കാലെടുത്തു വച്ച് സലീലനും കുടുംബവും

കാലിന് അര്‍ബുദ രോഗ ബാധയെ തുടർന്ന് ആകെ ആശ്രയമായിരുന്ന ചായക്കട നിര്‍ത്തേണ്ടി വന്ന സലീലന് വീട് ഒരു സ്വപ്നമായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം പുതിയ വീട്ടിലേക്ക് കാല്‍ എടുത്തു വെച്ചതിന്റെ സന്തോഷത്തിലാണ് സലീലനും കുടുംബവും. മേക്കൊണ്‍ കല്ലുവിള കിഴക്കതില്‍ സലീലന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പാല് കാച്ചിയാണ് ലൈഫ് മിഷനില്‍ പൂര്‍ത്തിയാക്കിയ 20314 വീടുകളുടെ താക്കോല്‍ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്.
അര്‍ബുദവും സാമ്പത്തിക പരാധീനതകളും പിടിച്ചുലച്ച സലീലനും കുടുംബത്തിനും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി സുരക്ഷിതമായ വീട്. ഭാര്യ രത്‌നകുമാരിയുടെ തയ്യല്‍ ജോലിയില്‍ നിന്നാണ് ഇവരുടെ കുടുംബം മുന്നോട്ട് പോയിരുന്നത്. പാരാമെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ വിഷ്ണുവിന്റെയും ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിയായ മകള്‍ ശ്രദ്ധയുടെയും പഠന ചിലവ് കൂടിയായതോടെ വീടെന്ന സ്വപ്നത്തെ മറന്ന് തുടങ്ങിയതാണ്. എന്നാല്‍ ലൈഫ് പദ്ധതിയില്‍ കൊറ്റങ്കര പഞ്ചായത്തിന്റെ അര്‍ഹതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഈ കുടുംബം പ്രതീക്ഷകൾ ഏറി. ഇതിനിടയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ സലീലന്റെ രോഗവും പൂര്‍ണ്ണമായും ഭേദപ്പെട്ടു. ഒടുവില്‍ മനോഹരമായ വീട്ടിലേക്ക്, നാടിന്റെ മുഖ്യമന്ത്രിയ്ക്ക് ഒപ്പം കയറാന്‍ കഴിഞ്ഞ ഭാഗ്യവും തേടിയെത്തി. ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് പോലെ, ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നത്തിന്റെ യാഥാര്‍ഥ്യത്തിന് താഴെ, അഭിമാനത്തോടെ ഇന്ന് 20314 കുടുംബങ്ങള്‍ക്കൊപ്പം ഇവരും ഉറങ്ങും.