പരാതികളിൽ ഉടനടി പരിഹാരവുമായി കോഴിക്കോട് ജില്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത്

post

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലൂടെ നിരവധി പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി. 1,451 അപേക്ഷകളാണ് കോഴിക്കോട് താലൂക്ക് അദാലത്തിൽ ലഭിച്ചത്. ഇതിൽ 602 പരാതികളിൽ പരിഹാരമായി. 476 എണ്ണം പരിശോധനക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറി.

രുഗ്മിണിയമ്മക്ക് ഇനി ആരെയും ആശ്രയിക്കാതെ ജീവിക്കാം

ഇനിയുള്ള കാലം മക്കളെ ആശ്രയിക്കാതെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ തന്റെ സ്വത്ത്‌ വകകൾ തിരികെ ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് രുഗ്മിണിയമ്മ കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് വേദിയിലെത്തിയത്. ചെറുകുളത്തൂർ മാവണ്ണൂർ വീട്ടിൽ ടികെ രുഗ്മിണിയമ്മയാണ് സ്വത്ത് മകനിൽ നിന്ന് ഏറ്റെടുത്ത് തിരിച്ചു നൽകണമെന്ന പരാതിയുമായെത്തിയത്. അഞ്ച് വർഷം മുൻപാണ് രുഗ്മിണിയമ്മ തന്റെ സ്വത്ത് വകകൾ വീതം വെച്ചതിനുശേഷമുള്ള വിഹിതത്തിൽ നിന്നും 13.5 സെന്റ് സ്ഥലം അച്ഛനെയും അമ്മയെയും സംരക്ഷിക്കാമെന്ന ഉറപ്പിന്മേൽ മകന് എഴുതി നൽകിയത്. എന്നാൽ സ്വത്ത് കിട്ടിയതോടെ മകൻ അമ്മയെ അവഗണിക്കാൻ തുടങ്ങി.

തന്റെ സ്വത്തുവകകൾ തിരികെ ലഭിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് താലൂക്ക് തല അദാലത്തിൽ നൽകിയ പരാതിയിന്മേൽ 2007 ലെ മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പാരന്റ്‌സ് ആൻഡ് സീനിയർ സിറ്റിസൺ ആക്ട് പ്രകാരം സബ് കലക്ടർ വി ചെൽസാനിയുടെ നേതൃത്വത്തിൽ മെയിന്റനൻസ് ട്രിബ്യൂണൽ കോടതി മുഖാന്തിരമാണ് നടപടി. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരിൽ നിന്നും സ്വത്ത്‌ വകകൾ റദ്ദ് ചെയ്ത ഉത്തരവ് അമ്മ കൈപ്പറ്റി നിറഞ്ഞ മനസ്സുമായാണ് അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

കരുതലായി സർക്കാർ, ജയചന്ദ്രൻ നായർക്ക് ഇനി സ്വന്തമായി വരുമാനം കണ്ടെത്താം

സ്വന്തമായി വരുമാനം തേടാനുള്ള ഒരു ഉപാധി ലഭിക്കാനാണ് ചാലിൽ താഴം ജയചന്ദ്രൻ നായർ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് വേദിയിലെത്തിയത്. പ്രായാധിക്യത്താൽ ജയചന്ദ്രന് ഭാരപ്പെട്ട ജോലിക്കൊന്നും പോകാൻ കഴിയില്ല. അതിനാൽ സ്വന്തമായി ഒരു വരുമാനം കണ്ടെത്താൻ തട്ടുകടയോ, ലോട്ടറി കച്ചവടമോ നടത്തുന്നതിന് ധനസഹായം ലഭിക്കാനാണ് അപേക്ഷ നൽകിയത്.

മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് പരാതി കേട്ടതിനുശേഷം ഉടൻ ധനസഹായം അനുവദിക്കുന്നതിന് കക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. മൂന്ന് മക്കളും അമ്മയും അടങ്ങിയ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം ജയചന്ദ്രൻ നായരാണ്. 


അദാലത്തിൽ നിന്ന് സന്തോഷത്തോടെ മടങ്ങി സരോജിനി

കക്കോടി കിഴക്കുംമുറി സ്വദേശിനി സരോജിനിക്ക് സ്വന്തം വീട്ടിൽ സമാധാനമായി ഉറങ്ങാം. വീടിനും ജീവനും ഭീഷണിയുയർത്തിയ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കമ്പി കടന്നു പോവുന്നത് സരോജിനിയുടെ വീടിന് മുകളിലൂടെയാണ്. ഇവരുടെ പരാതിയിൽ നടപടി സ്വീകരിച്ച് ഉത്തരവ് കൈപ്പറ്റിയാണ് സരോജിനി അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.

ലൈൻ കമ്പിക്ക് പകരം ഏരിയൽ ബൻഡിൽഡ് കേബിൾ സ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി ഉറപ്പ് നൽകി. മഴക്കാലത്ത് ഉൾപ്പടെ ഭയത്തോടെയാണ് വീട്ടിൽ കഴിഞ്ഞിരുന്നതെന്ന് സരോജിനി പറയുന്നു. വേഗത്തിൽ നടപടി സ്വീകരിച്ചതിനുള്ള സർക്കാരിനോടുള്ള നന്ദിയും അറിയിച്ചാണ് അവർ മടങ്ങിയത്. പ്രായമായ സഹോദരിമാർക്കൊപ്പമാണ് സരോജിനി താമസിക്കുന്നത്. ക്ഷേമനിധി പെൻഷൻ മാത്രമാണ് ഇവരുടെ വരുമാനം. വൻ തുക കെട്ടിവച്ചാൽ മാത്രം നടക്കുമായിരുന്ന ആവശ്യമാണ് കരുതലും കൈത്താങ്ങും അദാലത്തിലൂടെ സരോജിനിക്ക് സാധ്യമായത്.

മരുന്ന് വാങ്ങാൻ തുക അനുവദിച്ചു; മാളുക്കുട്ടിയമ്മ അദാലത്തിൽ നിന്ന് മടങ്ങിയത് സന്തോഷത്തോടെ

കക്കോടി പഞ്ചായത്തിലെ മാളുക്കുട്ടിയമ്മ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത് പെരുത്ത് സന്തോഷത്തോടെ. തന്റെ ചികിത്സക്കുള്ള മരുന്ന് വാങ്ങിക്കാനുള്ള അപേക്ഷയുമായെത്തിയ മാളുക്കുട്ടിയമ്മ മടങ്ങിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കുമെന്ന മന്ത്രിയുടെ ഉറപ്പിന്റെ ആശ്വാസത്തോടെയാണ്.

പ്രായാധിക്യത്താൽ ഉൾപ്പടെ വിവിധ രോഗങ്ങൾക്കായി ചികിത്സ തേടുന്ന മാളുക്കുട്ടിയമ്മക്ക് പത്തു ദിവസത്തെ മരുന്നിന് മാത്രം വേണ്ടത് 350 രൂപയാണ്. നിത്യചെലവിന് പോലും വകയില്ലാത്ത ഇവർ മരുന്നിനായി വലിയ പ്രയാസമാണ് നേരിട്ടിരുന്നത്. മരുന്നിന് പണം അനുവദിക്കണമെന്ന ആവശ്യം റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജനോട് അവതരിപ്പിച്ചപ്പോൾ അദ്ദേഹം ഉടൻ തന്നെ കക്കോടി വില്ലേജ് ഓഫീസറെ വിളിച്ച് കാര്യമന്വേഷിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് അർഹയാണെന്ന് വില്ലേജ് ഓഫീസർ അറിയിച്ചതോടെ ഫണ്ട് അനുവദിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കക്കോടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തെക്കേകടയാട്ടും വീട്ടിൽ മാളുക്കുട്ടി ഒറ്റക്കാണ് താമസം. മക്കളില്ലാത്ത ഇവർ ഭർത്താവ് മരിച്ചതിന് ശേഷം ഏറെ പ്രയാസത്തോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

ക്വാറിയിൽ മെറ്റൽപ്പണി ചെയ്തിരുന്ന ഇവർ 2004 ൽ ടിപ്പർ ലോറി അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്നു. ശേഷം ജോലിക്ക് പോകാൻ സാധിക്കാതിരുന്നതോടെ വരുമാന മാർഗ്ഗവും മുടങ്ങി. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. മരുന്ന് വാങ്ങുന്നത് മുടങ്ങിയതോടെ ധനസഹായം പ്രതീക്ഷിച്ചാണ് അദാലത്തിനെത്തിയത്.