'ലിംബ്സ് ഫോര്‍ ലൈഫ്' ; കൃത്രിമ കാല്‍ വിതരണം സംഘടിപ്പിച്ചു

കണ്ണൂർ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ 'ലിംബ്സ് ഫോര്‍ ലൈഫ്' സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്‌ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിർവഹിച്ചു. കലാലയങ്ങളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാവണമെന്നും അതിനുള്ള എല്ലാ പരിശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മദ്രാസ് ഐ ഐ ടിയുടെ സഹായത്തോടെ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ ഇത്തരം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്തിനുള്ള നിര്‍മ്മാണ യൂണിറ്റ് തുടങ്ങാൻ സഹായം ചെയ്യും - മന്ത്രി പറഞ്ഞു.
16 കൃത്രിമ കാലുകളും പോളിയോ ബാധിതരായ ആളുകള്‍ക്ക് നടക്കാന്‍ സഹായിക്കുന്ന 20 കാലിപെറുകളുമാണ് വിതരണം ചെയ്തത്. പദ്ധതിയുടെ മൂന്നാംഘട്ട വിതരണമാണ് നടന്നത്. ഇത്തവണ ആദ്യമായാണ് കാലിപെര്‍ വിതരണം നടത്തുന്നത്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി 2018ല്‍ 50 പേര്‍ക്കും 2021ല്‍ 51 പേര്‍ക്കും ഉപകരണങ്ങള്‍ വിതരണം ചെതിരുന്നു. 10000 രൂപ മുതല്‍ 15,000 രൂപ വരെ ചെലവ് വരുന്ന കൃത്രിമക്കാലുകള്‍ അളവെടുത്ത് നിര്‍മ്മിച്ചാണ് ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നത്. എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സോപ്പ്, ഹാന്‍ഡ് വാഷ് തുടങ്ങിയവ നിര്‍മ്മിച്ചാണ് കൃത്രിമ കാലുകൾക്കുള്ള തുക സമാഹരിച്ചത്. കോളേജിലെ അധ്യാപകരുടെ സാമ്പത്തിക സഹായവും ഉണ്ടായിരുന്നു. എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ കടബാധ്യതകള്‍ ഏറ്റെടുത്ത് ബാങ്കിലിരിക്കുന്ന ആധാരം തിരിച്ചേല്‍പ്പിച്ചു. ഈ വിദ്യാര്‍ത്ഥിനിക്ക് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീട് ലഭ്യമാക്കാനുള്ള പ്രവൃത്തികളും നടന്നുവരികയാണ്.