പരാതികൾ കേട്ട് തത്സമയം പരിഹാരമേകി മന്ത്രിമാർ; ആശ്വാസമായി തിരുവനന്തപരം താലൂക്കുതല അദാലത്ത്

post

പരാതികൾ സമയത്ത് അറിയിക്കാൻ കഴിയാതിരുന്നവരെ തിരിച്ചയയ്ക്കില്ല: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ തിരുവനന്തപുരം താലൂക്കുതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

താലൂക്ക് അദാലത്തിൽ നിർദ്ദേശിച്ച പ്രകാരം നേരത്തെ പരാതികൾ സമർപ്പിക്കാൻ കഴിയാതെ പോയ അപേക്ഷകരെ തിരിച്ചയയ്ക്കില്ലെന്നും പരാതികൾ സ്വീകരിച്ച് മറ്റൊരു ദിവസം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.  ഉദ്യോഗസ്ഥതലത്തിൽ പരിഹാരം കാണാൻ പോകാതെ കഴിയുന്ന പരാതികളിൽ ഉടൻതന്നെ മന്ത്രിമാർ ഇടപെടുമെന്നും പൊതുജനങ്ങൾ ക്ഷമയോടെ അദാലത്തിനെ പൂർണ്ണമായും ഉപയോഗപ്പെടുത്തി വിജയിപ്പിക്കണം. ജനങ്ങൾക്ക് ദ്രോഹം ചെയ്യുന്ന ഉദ്യോഗസ്ഥരെ സർക്കാർ പിന്തുണയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം മന്ത്രി ആവർത്തിച്ചു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ മുഖ്യപ്രഭാഷണം നടത്തി. പൊതുജനങ്ങൾക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുമില്ലെന്ന് ഉറപ്പുവരുത്താനാണ് മൂന്ന് മന്ത്രിമാരും നേരിട്ട് എത്തിയതെന്നും തീരസദസ്സ്, വനസൗഹൃദ സദസ്സ് തുടങ്ങി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിവിധതരത്തിലുള്ള പ്രശ്‌നപരിഹാര പരിപാടികൾ നടന്നു വരികയാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാനും ദീർഘകാലമായി പരിഹരിക്കാതെ കിടന്ന പ്രശ്‌നങ്ങൾക്ക് അടിയന്തരപരിഹാരം കാണാനുമാണ് സർക്കാർ താലൂക്കുതല അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ചടങ്ങിൽ എ.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.